ഏറ്റവും വലിയ അറിവ് .


Biju Abraham Atlanta.

എല്ലാം അറിഞ്ഞിട്ടും "അറിയേണ്ടത് അറിയാതെ പോകുന്നതാണ് "ഏറ്റവും വലിയ ദുരന്തം .എല്ലാം അറിയാതെ പോകുന്നത് ഒരു കുറവല്ല .പരമപ്രധാനമായ കാര്യങ്ങൾ അറിയുകയാണ് യഥാർഥ അറിവ് .ജിജ്ഞാസുവായ മനുഷ്യന്റെ ചോദ്യങ്ങൾ നിരവധിയാണ് .എന്നാൽ എല്ലാത്തിനും അവൻ ഉത്തരം നേടണമോ?

തീർച്ചയായും ഇല്ല . ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ പിന്നെയും ശേഷിക്കും .അവിടെയാണ് “തിരഞെടുപ്പ്”എന്ന ആശയം പദം ഊന്നുന്നത് .എന്ത്‌ തിരഞ്ഞെടുക്കണം ?പ്രധാനമായത് ,ബഹുത്വത്തിൽ നിന്നും പ്രസക്തമായത് , മുഖ്യമായത് ,നിലനിൽക്കുന്നത്,അത്യാവശമായും അറിയേണ്ട അറിവ് അതാണ് നാം നേടേണ്ടത് .വിശുദ്ധ ബൈബിളിൽ ബുദ്ധിമാനായ ഒരു മനുഷ്യനെ കാണാം .അവൻ ആഴത്തിൽ കുഴിച് ഉറപ്പുള്ള അടിസ്ഥാനത്തിൽ ഒരു വീട്‌ പണിതു .അത് കൊടും കാറ്റിനെയും പേമാരിയെയും അതിജീവിച്ചു അവനു ജീവരക്ഷ നൽകി .ഉപരിപ്ലവമായ തെരഞ്ഞെടുപ്പുകളും ജീർണിപ്പിക്കുന്ന അറിവുകളും നമ്മെ നാം അല്ലാതാക്കുമ്പോൾ അറിയേണ്ടത് മാത്രം അറിഞ്ഞുകൊണ്ട് അതിനൊത്ത ജീവിതം നയിക്കുകയല്ലയോ ഉത്തമം .ആർക്കും എല്ലാത്തിനും ഉത്തരം ഇല്ല . മനുഷ്യൻ പരിമിതിക്ക് അധീനനാണ് . ദൈവത്തിന് പരിമിതികൾ ഇല്ല .
ഇന്ന് ദൈവസ്‌തിക്യത്തെയും അതിന്റെ പ്രതിരൂപങ്ങളെയും പറ്റി നിരവധി സംവാദങ്ങളും ചോദ്യോത്തരങ്ങളുമായി സോഷ്യൽ മീഡിയ അരങ്ങു തകർക്കുന്നു .ദൈവം പിതാവെങ്കിൽ പുത്രൻ ആര് ? പുത്രനും പിതാവും എങ്ങനെ ഒന്നാകും ? ദൈവം മനുഷ്യന്റ പാപ കടം ആർക്കാണ് കൊടുത്തു തീർത്തത് ? തന്റെ സൃഷ്ട്ടിയുടെ അഭിമാനപത്രമായ മനുഷ്യനെ നിരന്തരം ശല്യം ചെയ്യുന്ന വക്രബുദ്ധിയെ ദൈവം എന്റുകൊണ്ട് കയറൂരി വിട്ടിരിക്കുന്നു ? ദൈവം പിതാവെങ്കിൽ പുത്രൻ ആര് ? അവന്റെ സ്ഥാനം എന്ത്‌ ? പരിശുദ്ധാത്മാവ് മറ്റൊരു ദൈവമോ ? ഈ മൂന്നുപേരും എങ്ങനെ ഒരാളാകുന്നു ? ഇതിനെല്ലാം ഉത്തരം നേടിയിട്ടേ നീ ദൈവത്തിൽ വിശ്വസിക്കയുള്ളോ ?

” കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ . “വിശ്വാസം “എന്നത് തന്നെ അതല്ലേ . നമുക്ക് അറിവില്ലാത്ത പലതും ഉണ്ട് എന്ന അറിവിനെ മറികടന്ന് കാണാത്തതിനെ , അതുണ്ടെന്ന് വിശ്വസിക്കുന്ന ആ പ്രതിഭാസം ആണ് അത് .. അവിടെ ചോദ്യങ്ങളേക്കാൾ അനുസരണമാണ് വെളിപ്പെടുന്നത് . അടയാളം അന്വേഷിക്കുന്ന ജ്ഞാനമോഹികളെക്കാളും ദൈവം മാനിക്കുന്നത് ഒരു ഭോഷനെപോലെ തന്നെ അനുസരിക്കുന്ന ഒരു നോഹയെ ആണ് . വിശ്വസത്തിന്റെ ചൂളക്കുള്ളിൽ വീണപ്പോൾ ദൈവത്തെ പരിത്യജിക്കാതെ ഭക്തി മുറുകെ പിടിച്ച ഇയ്യോബിനെ ആണ് . തന്റെ അന്ധത യേശു മാറ്റിതരും എന്ന വിശാസത്തിൽ അലറി കരഞ്ഞ കരുടനെ ആണ് ദൈവം സഹായിച്ചത് .അറിവിന്റെ പാരമ്യത്തിൽ എത്തി എന്ന് അഭിമാനം കൊണ്ട തത്വജ്ഞാനികളും ലോകോത്തരചിന്തകരും തങ്ങൾ കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തേക്ക് മരണത്തിന്റെ തേരിൽ കയറി പോയ് മറഞ്ഞു . കണ്ടറിഞ്ഞ സ്ഥലത്തേക്കല്ല മറിച് തങ്ങളുടെ കഴിവിനും അറിവിനും പരിമിതി ഉണ്ടെന്നു മരണത്തിലൂടെ ലോകത്തോട് പറയാതെ പറഞ്ഞു കൊണ്ട് അവർ മറ്റൊരു സ്ഥലത്തേക്ക് മാറ്റപ്പെട്ടു . ഇതൊന്നും കണ്ടിട്ടും പഠിക്കാത്ത മനുഷ്യർ ഇപ്പോഴും തങ്ങളുടെ പരിമിതമായ ബുദ്ധിയുടെ ചെപ്പിനുള്ളിൽ പ്രപഞ്ച സൃഷ്ട്ടാവിനെ ഒതുക്കുവാൻ ശ്രമിക്കുന്നത് തികച്ചും വിഡ്ഢിത്തം . “അനന്തം , അജ്ഞാതം അവര്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം . അതിങ്കലെങ്ങോ ഒരിടത്തിരുന്നു നോക്കുന്ന മർത്യാ നീ ഗതിയെന്തറിഞ്ഞു ” എന്ന കവി വചനങ്ങൾ എത്രയോ പ്രസക്തം . ദൈവം കനിഞ്ഞു നൽകിയ പരിമിതമായ അറിവിൽ ആശ്രയിച്ചുകൊണ്ട് സൃഷ്ടിതാവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നത് എത്രയോ ഭോഷത്തരം . ദൈവത്തിന്റെ ആളത്വങ്ങൾ ഏത് ഭാവത്തിലും വെളിപ്പെടാം എന്ന് ലളിതമായി ചിന്തിച്ചാൽ മാത്രം മതിയാകും . ദൈവീക മർമ്മങ്ങൾ വ്യക്തമായി മനസിലാക്കണം എങ്കിൽ നമുക്ക് ദൈവത്തോളം വളരണം . അല്ലെങ്കിൽ ദൈവം നമുക്ക് അത് വെളിപ്പെടുത്തി തരണം .
നമുക്ക് അറിയേണ്ടതും പാലിക്കേണ്ടതും എല്ലാം വ്യക്തമായി വിശുദ്ധ വേദപുസ്തകത്തിൽ കുറിച്ചിട്ടിരിക്കുമ്പോൾ ഈ ദുരന്ത കാലത്തിലും സംവാദങ്ങളെ വെടിഞ്ഞുകൊണ്ട് പ്രാർത്ഥനയിൽ മുന്നേറുവാൻ നമുക്ക് കഴിയണം . യുക്തികൊണ്ട് “ഭക്തിയെ” വിവക്ഷിക്കുവാൻ സാധ്യമല്ല .
ഭക്തിമാർഗത്തിൽ വിശ്വാസത്തിനാണ് കൂടുതൽ പ്രാധാന്യം . നമുക്ക് അറിവില്ലാത്ത പലതും ഉണ്ട് എന്നും തന്നിൽ ആശ്രയിക്കുന്നവർ ലജ്ജിക്കുവാൻ ഇട വരില്ല എന്ന വലിയ വിശ്വാസത്തിന്റെ ലളിതപാടങ്ങൾ ഉൾക്കൊള്ളുക .മനുഷ്യബുദ്ധിക്ക് അപ്പുറമുള്ള ദൈവീക ഭാവങ്ങളെ നിന്റെ കൊച്ചുബുദ്ധിയിൽ തിരഞ്ഞു കണ്ടെത്തുവാൻ വൃഥാ ശ്രമിക്കാതെ അറിയേണ്ടത് അറിഞ്ഞു അറിഞ്ഞുകൊണ്ട് വിശ്വാസകണ്ണുകളാൽ ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞുകൊണ്ട് നിത്യാരാജ്യത്തിൽ ചെന്നെത്തുവാൻ ദൈവം ഏവർക്കും സഹായിക്കട്ടെ .

ഇനിയും എന്ന് വരാനാ ❓


Biju Abraham Atlanta.

കഴിഞ്ഞ ഒരു ദിവസം എന്റെ സഹപ്രവർത്തകൻ ആയ ഒരു അമേരിക്കൻ വംശജനോട് ദൈവവചനം ഷെയർ ചെയ്തപ്പോൾ , അദ്ദേഹം ചോദിച്ച ചോദ്യം ആണിത് . എത്രയോ വര്ഷങ്ങളായി കേൾക്കുന്നു യേശു ഇപ്പോൾ വരും എന്ന് , എന്നിട്ട് എന്താ വരാത്തത് ?
ഞാൻ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു ” നല്ലതിന് വേണ്ടി ആഗ്രഹിക്കുന്ന താങ്കളുടെ അക്ഷമയും ,നിരാശയും ആണ് ഇവിടെ സംഭവിക്കുന്നത് .” ഇത് പല ക്രിസ്ത്യാനികളെയും വിശ്വാസത്തിൽ നിന്നുപോലും അകറ്റിക്കളയുന്നു .
ഒരു കുഞ്ഞിന്റെ മനോഹരമായ മുഖം കാണുവാൻ കൊതിക്കുന്ന , അതിനെ തന്റെ വയറ്റിൽ ചുമക്കുന്ന മാതാവിന് കഴിഞ്ഞു പോകുന്ന ദിവസങ്ങൾ ഒരു പക്ഷെ വളരെ ദീർഘമുള്ളതായി തോന്നും . എന്നാൽ അവൾ ആ ഭാരം വഹിക്കുന്നത് ഒരു ദിവസം താൻ ആ കുഞ്ഞിന്റെ മനോഹര രൂപം കാണും എന്ന വിശ്വാസമാണ് . ആ സുദിനത്തിനായി അവൾ ക്ഷമയോടെ കാത്തിരിക്കും . എന്തുകൊണ്ട് നമ്മുടെ പ്രത്യാശാ പുരുഷനെ , വരവേൽക്കുവാൻ നമുക്ക് വിശ്വസത്തോടെ കാത്തിരുന്നുകൂടാ ?
ഈ ലോകം ഇപ്പോൾ ആ ഈറ്റുനോവിന്റെ ആരംഭത്തിൽ ആയി കഴിഞ്ഞു . വിശുദ്ധ ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ മുഴുവൻ അക്ഷരം പ്രതി നിറവേറുന്നു . രാജ്യം രാജ്യങ്ങളോട് എതിർക്കുന്നു . ഭൂകമ്പങ്ങളും , യുദ്ധശ്രുതികളും , മഹാമാരികളും , വെട്ടുകിളികളും നമ്മുടെ കണ്ണിനു മുൻപിൽ നൃത്തം വെയ്ക്കുന്നു . സത്യമായും ഇതെല്ലാം ആ ഈറ്റുനോവിന്റെ ആരംഭമല്ലേ ?
പക്ഷെ ഇതെല്ലാം കാണുമ്പോഴും ബഹു ഭൂരിപക്ഷവും ഇതെല്ലാം വെറുതെ സംഭവിക്കുന്നതാണെന്ന് ചിന്തിച്ചുകൊണ്ട് ലഭിക്കുന്ന നിർണായക നിമിഷങ്ങൾ നിഷ്‌ഫലമാകുന്നു . “വരുവാനുള്ളവൻ വരും താമസിക്കയില്ല ” വിശ്വാസത്തോടെ അവനായി കാത്തിരിക്കാം . ദൈവാനുഗ്രഹ ആശംസകൾ .

ഇത് ദൈവജനം നിലവിളിക്കേണ്ട സമയം .

Biju Abraham Atlanta .

ലോകം മുഴുവൻ ഗുരുതരമായ പ്രതിസന്ധികളിൽ കൂടി കടന്നു പോകുന്നു .ആർക്കും ഒന്നും വ്യക്തമായി പ്രവർത്തിക്കാനാകാതെ എന്തൊക്കെയോ ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു അത്രമാത്രം . "അപ്പൂപ്പന്റെ വെടിപോലെ ഒത്താൽ ഒത്തു " എന്നാൽ എന്നെ അതിശയിപ്പിക്കുന്ന ഒരുകാര്യം ഈ സാഹചര്യങ്ങളിൽ നിലവിളിച്ചു പ്രാര്ഥിക്കേണ്ട ദൈവജനം ഇപ്പോഴും തങ്ങളെ പുകഴ്ത്തിയും , മറ്റുള്ളവരുടെ ആത്മാര്ഥതയില്ലാത്ത thums up ഉം smily face imoji കൾക്കും വേണ്ടി face ബുക്കിലും സോഷ്യൽ മീഡിയായിൽ കൂടിയും തള്ളുന്ന കാഴ്ച . ഇത് എത്രയോ അരോചകവും , അപലനീയവും ആണ് . എത്രയോ കുടുംബങ്ങളിൽ വേർപാടിന്റെ ദുഃഖം നീറി നിൽകുമ്പോൾ അവരുടെ ഒക്കെ ആശ്വസത്തിനായി കരഞ്ഞു വിലപിച്ചു ഇന്നത്തെ അവസ്ഥക്ക് ഒരു വ്യത്യാസം വരുത്തുവാൻ ശ്രമിക്കേണ്ട സമയം . ഈ പ്രതിസന്ധികളിൽ ദൈവം എവിടെ എന്ന് ചോദിക്കുന്ന തലമുറ . അവർക്ക് വേണ്ടത് ദൈവ പ്രവർത്തിയാണ് . അത് ആത്മാർത്ഥമായ നിലവിളിയിൽ കൂടി മാത്രമേ സംഭവിക്കൂ . അബ്രഹാമിന്റെ ആത്മ തപനം , നോഹയുടെ നിലവിളി , ഇയ്യോബിന്റെ കണ്ണീർ , ഇതിന് പകരം പറയുവാൻ മറ്റൊന്നില്ല . മറ്റുള്ളവരെ കാണിക്കുന്ന സോഷ്യൽ മീഡിയ ആരാധന അല്ല വേണ്ടത് . വീടിന്റെ ഉള്ളറയിൽ ആരും കാണാതെ നീ നിലവിളിക്കുമ്പോൾ ദൈവം മറുപടി അയക്കും . അപ്പോൾ നമ്മൾക്ക് പുഞ്ചിരിക്കാൻ അവസരമുണ്ടാകും , കുടുംബങ്ങളിൽ ആരാധന ഉയരട്ടെ . ജനത്തെ കബളിപ്പിക്കുന്ന പ്രസ്ഥാനങ്ങളും , പ്രോഗ്രാമുകളും അടഞ്ഞു തന്നെ കിടക്കട്ടെ . ദൈവം വസിക്കാത്ത മനോഹര ആലയങ്ങളിൽ പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചു വന്ന് പരസ്പരം പുകഴ്ത്തി പിരിയുന്ന ആരാധന സംവിധാനങ്ങൾ ദൈവത്തിന് അരോചകം ആയിരിക്കും . ആരാധന വെളിപ്പെടേണ്ടിയിരുന്ന ദൈവാലയത്തിൽ ക്രയ വിക്രയത്തിന്റെ ആരവരം മുഴങ്ങിയപ്പോൾ ഉയർന്ന യേശുതമ്പുരാന്റെ ചാട്ടവാറിന്റെ ശബ്ദം നമ്മുടെ ചെവികളിൽ മുഴങ്ങട്ടെ . ജനം മടങ്ങി വരിക . നിലവിളിക്കുക . നാഥന്റെ വരവ് അടുത്ത് പോയി .

യേശുവിനെ കാണാതെ പോകുന്നവർ .


Biju Abraham Atlanta.

മനുഷ്യ രക്ഷക്കായി യേശുനാഥൻ ഭൂമിയിൽ വന്നു . ദൈവരാജ്യം പ്രഘോഷിച്ചു . പാവങ്ങളുടെ കണ്ണീർ തുടച്ചു . കുരുടരുടെ കണ്ണുകൾ തുറന്നു . അവർ ആദ്യമായി സന്തോഷത്തോടെ കണ്ട ഈ ലോകത്തിനപ്പുറം രമ്യ മനോഹരമായ ഒരു വരുവാനുള്ള ഒരു ലോകം ഉണ്ട് എന്ന് അവരെ മനസിലാക്കി . തന്റെ പ്രവർത്തിയിൽ എല്ലാം വരുവാനുള്ളതിന് പ്രാധാന്യം കൊടുക്കുന്ന യേശുവിനെ നാം കാണണം . ആ അറിവ് പ്രാപിക്കുന്നവരെ യഥാർത്ഥമായും അവനെ അറിയുന്നുള്ളു . ഇവിടെ ഉയർത്ത ലാസർ വീണ്ടും മരിച്ചു . സൗഖ്യമാക്കപ്പെട്ട രോഗികളും ഈ ലോകത്തിൽ നിന്നും മറഞ്ഞു . " ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ലല്ലോ " യേശുവിൽ നിന്ന് വിടുതൽ പ്രാപിക്കുന്നവർ ആ താൽക്കാലിക നേട്ടങ്ങൾക്ക് പ്രാധാന്യം നൽകാതെ , രോഗമില്ലാത്ത , കണ്ണുനീരില്ലാത്ത , സന്തോഷം അസ്തമിക്കാത്ത നീതിസൂര്യന്റെ നാടിനായി കാത്തിരിക്കണം എന്ന് സാരം . അങ്ങനെ ഉള്ളവരിൽ ദൈവസ്നേഹം കവിഞ്ഞൊഴുകും . അവിടെ പരിവേദനകളില്ല , അതിമോഹങ്ങൾ ഇല്ല , ആർഭാടത്തിന്റെ അഭിനിവേശങ്ങൾ ഇല്ല . സമ്പത്തും , ദാരിദ്ര്യവും , അവർക്ക് ഒരു പോലെ . വിശുദ്ധനായ പൗലോസിന്റെ വാക്കുകൾ നോക്കുക . സമൃദ്ധിയിലും ഇല്ലായ്മയിലും ഇരിക്കുവാൻ കഴിയുന്ന പൗലോസ് . എരിയുന്ന തീയിൽ നിന്ന് വിടുതൽ വന്നാലും ഇല്ലെങ്കിലും ദൈവഹിതത്തിനെതിരായി നിൽക്കില്ലെന്ന് ശാട്യം പിടിച്ച വിശ്വാസം . അതാണ് യഥാർത്ഥ ആയും ദൈവത്തെ അറിയുന്ന അറിവ് . ആ അറിവ് നേടുവാൻ ദൈവം നമുക്ക് ഏവർക്കും അവസരങ്ങൾ തരട്ടെ . പരിശോധനയിലും , അപകടത്തിലും ,കണ്ണുനീരിലും കൂടികടക്കുമ്പോൾ ഓർക്കുക , ചിന്തിക്കുക , നാഥനെ അറിയുക , അവനെ അറിയേണ്ടതുപോലെ അറിയുക . ദൈവരാജ്യം അതിവിദൂരം അല്ല എന്ന് കാലഗതികളും വിളിച്ചു പറയുന്നു . ഒരുങ്ങുന്നവർ ഭാഗ്യവാന്മാർ .

ചിറകുകൾ കുഴയുമ്പോൾ .


Biju Abraham Atlanta.

വളരെ ഉയരത്തിൽ പറക്കുന്ന പക്ഷിയാണ് കഴുകൻ . അത്‌ കൂടുണ്ടാകുന്നതും ഉയരത്തിൽ വളരെ ഉറപ്പിൽ തന്നെ . ശക്തമായ കാട്ടു കമ്പുകൾ കുട്ടി ചേർത്ത് , അതിന് മുകളിൽ മൃദുല ഉള്ള തൂവലുകൾ പാകിയ സുന്ദരവും , സുരക്ഷിതവും ആയ കൂട് . അവിടെ ജനിക്കുന്ന കുഞ് തികച്ചും സന്തോഷവാൻ .സമയത്തു നല്ല ഭക്ഷണം . ഒന്നിനും കുറവില്ല . അനന്ത വിഹായസ്സിൽ പറന്നു നടക്കുന്ന കഴുകന്റെ കുഞ്ഞിന് അഭിമാനം .
എന്നാൽ ഒരു ദിവസം തന്റെ കൂടിനൊരു ചലനം . തന്റെ കൂട്‌ തകരുന്നു .തനിക്ക് സുഖം നൽകിയിരുന്ന , ഓരോ തൂവലുകളും തള്ള കഴുകൻ വലിച്ചു പുറത്തു കളഞ്ഞു . തന്റെ ദേഹം ആദ്യമായി പരുക്കനായ കമ്പുകളിൽ തട്ടി വേദനിച്ചു . സന്തോഷം വഴി മാറി . പകരം ഭയവും , വേദനയും ,നിരാശയും സ്ഥാനം പിടിച്ചു . അതുവരെ കിട്ടിയിരുന്ന എല്ലാ പരിചരണങ്ങളും മറന്ന് ഭയത്തോടെ നിലവിളിക്കുന്ന അവസ്ഥ . അവസാന കമ്പും ഇളകി വീണപ്പോൾ ഉയരത്തിൽ ആയിരുന്ന ആ കുഞ് താഴേക്ക് പതിക്കുന്നു . മരണ ഭയത്താൽ താൻ സ്വന്തം ചിറകുകൾ അനക്കി അൽപ്പം പറന്നു .എന്നാൽ കുഴഞ്ഞു വീഴുവാൻ തുടങ്ങിയപ്പോൾ അവന് മനസ്സിലായി തനിക്ക് താങ്ങായി രണ്ട് ശക്തമായ ചിറകുകൾ തന്നെ വഹിച്ചിരിക്കുന്നു . ആ പരിശീലനത്തിനൊടുവിൽ അവൻ ആദ്യമായി പറന്നുയർന്നു . തന്റെ ചിറകുകൾ ശക്തമായിരിക്കുന്നു . ഇപ്പോൾ വേദന മാറി പകരം സന്തോഷം മാത്രം . കരച്ചിൽ മാറി പകരം നന്ദി മാത്രം . എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയായവൻ ആകുന്നു . പരിശോധനകൾ ഉയരങ്ങളിലേക്കുള്ള വഴിത്താരകൾ ആണ് .നമ്മെ പിടിച്ചുലക്കുന്ന സംഭവങ്ങൾ ഉയർന്നു പറക്കാനുള്ള അവസരങ്ങൾ ആണ് . ദൈവത്താൽ നമുക്ക് അസാധ്യമായി ഒന്നും ഇല്ല . അവന്റെ ബലമുള്ള ഭുജങ്ങൾ നമുക്ക് താങ്ങായുണ്ട് . അവനിൽ മാത്രം ആശ്രയം വെയ്ക്കാം . ദൈവം സഹായിക്കട്ടെ .

ശരിയായ പ്രവചനം .?🗣🗣


Biju Abraham Atlanta.

വല്ലപ്പോഴും വന്നു വന്നു പോകുന്ന നിന്റെ മുട്ടിന്റെ വേദനക്ക് ഇതാ ശമനം ഉണ്ടാകുന്നു .
ear wax കയറി അടഞ്ഞിരിക്കുന്ന ചെവിയുടെ അടുത്ത് പോയി ഇപ്പൊ നിങ്ങക്ക് കേൾക്കാമോ എന്ന് വിളിച്ചു ചോദിക്കുമ്പോൾ ആരെയും പിണക്കേണ്ട എന്ന് കരുതുന്ന പാവം അച്ചായൻ തലകുലുക്കിപോകുമ്പോൾ ഉയരുന്ന കര ഘോഷങ്ങളിൽ സായൂജ്യം അടയുന്ന , അത്ഭുത പ്രവർത്തകന്റെ നോട്ടം .? പാപത്തിൽ ഉരുണ്ടു മറിയുന്ന വ്യക്‌തിയേയുടെ അടുത്ത് പോയി താങ്കൾ ഇനിയും ഒട്ടനവധി പടികൾ ചവിട്ടി , ഉയർന്ന തലങ്ങളിൽ നിൽക്കുന്നത് ഞാൻ കാണുന്നു ?
ലോക പ്രസിദ്ധനായ ഒരു അത്ഭുത പ്രവർത്തകന്റെ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ എനിക്ക്‌ ദുർഭാഗ്യം ഉണ്ടായി .? അല്പം വചനം പറഞ്ഞു . തുടർന്ന് ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ എല്ലാ രീതിയിലും തള്ള് . എനിക്ക്‌ അടുത്തറിയാവുന്ന ഒരാൾ തന്റെ മകനും ആയി അവിടെ ഉണ്ട് . അപ്പോൾ വന്നു പ്രവചനം ഇതാ നിന്റെ കണ്ണിന് കാഴ്ച വരുന്നു . ഏറ്റെടുക്കുക .ഏറ്റെടുത്ത പാവം ചെറുക്കൻ സ്റ്റേജിന്റെ മൂലയിൽ തന്റെ ഗ്ലാസ് ഇട്ടു .മീറ്റിങ് എല്ലാം കഴിഞ്ഞപ്പോൾ അപ്പൻ സ്റ്റേജിൽ പോയി മകന്റെ ഗ്ലാസ് തപ്പിയെടുത്തു . അത് നൊക്കി നിന്ന ഞാൻ ചോദിച്ചു അപ്പോൾ സൗഖ്യമായില്ലേ ? ഈ കണ്ണാടി ഞാൻ ശരിക്കും പൈസ കൊടുത്താ മേടിച്ചേ . അവൻ ആണ്ട് ആ ചെയറിൽ ഇരിക്കുന്നു ഇതില്ലാതെ അവനൊന്നും കാണാൻ മേലന്നെ .?
ദാവീദ് രാജാവ് ഒരു പാപത്തിൽ പെട്ടു .ഒരു മോഹം .ഊരിയാവിന്റെ ഭാര്യയെ തന്റേതാക്കണം . എന്താ മാർഗം . യുദ്ധത്തിൽ ശക്തമായി ആൾ യുദ്ധം നടക്കുന്ന ഭാഗത്തേക്ക് ഊരിയാവിനെ പറഞ്ഞു വിട്ടു . അധികം പിടിച്ചു നിൽക്കാൻ കഴിയാതെ അവൻ മരിച്ചു വീണു .
തുടർന്ന് ദാവീദ് അവന്റെ ഭാര്യയെ തന്റെ ഭാര്യയാക്കി അവൾക്ക് സംരക്ഷണം കൊടുത്തു . സാധാരണ ജനത്തിന്റെ മുൻപിൽ ഇവൻ എത്ര മഹാൻ . സാധുക്കൾക് അത്താണി . അഭിഷിക്തനായ രാജാവ് എത്ര ഉത്തമൻ .
സകലവും കാണുന്ന ജീവനുള്ള സത്യദൈവം നാഥാൻ പ്രവാചകനെ രാജസന്നിധിയിലേക്ക് അയച്ചു . ജീവനുള്ള ദൈവത്തിന്റെ സന്ദേശം കയ്യിലുള്ള പ്രവാചകൻ . അവിടെയെത്തി ഒരു കഥയാണ് പറഞ്ഞത് . നാട്ടിലെ ഒരു പ്രമാണി തന്റെ ആവശ്യത്തിനായി ഒരു ദരിദ്രന്റെ ഓമനിച്ചു വളർത്തിയിരുന്ന കുഞ്ഞാടിനെ ബലമായി തട്ടിയെടുത്ത കഥ . കഥ കേട്ട അഭിഷിക്തന്റെ കോപം ജ്വലിച്ചു , ധർമബോധത്താൽ അവൻ അരിശം കൊണ്ടു . എന്റെ രാജ്യത്ത് ഇത്‌ സംഭവിച്ചാൽ അവന്റെ തല കാണില്ല . സത്യപ്രവാചകൻ ഇത്ര മാത്രം പറഞ്ഞു ” ആ മനുഷ്യൻ നീ തന്നെ ” കുറ്റബോധം വന്ന ദാവീദ് അലറി കരഞ്ഞു . അനുതാപത്തിന്റ , പ്രായശ്ചിത്തത്തിന്റ , ചെയ്തുപോയ കൊടും ക്രൂരതയുടെ അടിവേര് പറിയുന്ന കരച്ചിൽ .പിന്നത്തേതിൽ ദൈവം അവനെ പറ്റി പറയുന്ന ഒരു സാക്ഷ്യം ഉണ്ട് . “ഇവൻ എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് “

ഇതാണ് യഥാർഥ പ്രവചനത്തിൽ സംഭവിക്കേണ്ടത് . വീണുപോയവനെ കൈപിടിച്ചുയർത്തുന്ന ദൈവകൃപ പകരപ്പെടേണം , അവിടെ വ്യക്തികൾ പണിയപ്പെടും . അപ്പോൾ ദൈവവും സംപ്രീതനാകും . അപ്പോൾ കേൾക്കുന്ന ഒരു ശബ്ദം ഉണ്ട് . ഇവൻ എനിക്ക് പ്രിയമുള്ളവൻ , എനിക്ക്‌ പ്രിയമുള്ളവൾ . ഇവിടെ ദൂത് നല്കിയ ദൈവവും ദൂത് വാഹി ആയ പ്രവാചകനും നിരപ്പ് പ്രാപിക്കേണ്ട പാപിയും ഒത്തു ചേർന്ന് പൂർത്തീകരിക്കുന്ന മഹത്തായ ശിശ്രൂഷയാണ് യഥാർത്ഥ പ്രവചനശിശ്രൂഷ . ദൈവം നൽകുന്നത് മാത്രം പറയുന്ന പ്രവാചകൻമാർ എഴുനെല്കുമ്പോൾ ജനം വിടുവിക്കപെടും .
ദൈവം സഹായിക്കട്ടെ .

ആരാണിവൻ ❓


Biju Abraham Atlanta.

ആരെയും പിടിച്ചിരുത്തുന്ന ആ ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു . ” എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ എല്ലാം തന്നത്താൻ ത്യജിച് തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ “
മാസ്മരിക പ്രഭാവമുള്ള ആ ചെറുപ്പക്കാരന്റെ വാക്കുകൾ അവരിൽ തുളഞ്ഞു കയറി . വള്ളവും , വലയും വലിച്ചെറിഞ്ഞ മുക്കുവർ , ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എല്ലാം അവനെ അനുഗമിച്ചു . ആ ഇമ്പമാർന്ന വാക്കുകൾ കേൾക്കുവാൻ , അവന്റെ പ്രവർത്തികൾ കാണുവാൻ . ആരാണിവൻ ?
പലരും ചോദിച്ചു . ഇവൻ ആര് ? …….. പല മറുപടികളും ഉയർന്നു ” ഇവൻ നസ്രേത്തുകാരനായ തച്ചൻ ജോസഫിന്റെയും മറിയയുടെയും പുത്രനല്ലയോ ? ഇവൻ എങ്ങനെ വൻകാര്യങ്ങൾ വിളിച്ചു പറയുന്നു ?
പുരോഹിത വർഗം വിസ്മയിച്ചു .ഇവൻ എങ്ങനെ അത്ഭുതങ്ങൾ ചെയ്യുന്നു . ഭുതങ്ങളുടെ തലവനാണോ ഇവന്റെ സഹായം .? “ദൈവ രാജ്യം സമീപിച്ചിരിക്കുന്നു” . ഇവൻ ഏത്‌ രാജ്യമാണ് സ്ഥാപിക്കുന്നത് . രാജാക്കന്മാർ ചഞ്ചലചിത്തരായി , അവരുടെ ഉറക്കം കെടുത്തുന്ന തീവ്രമായ വാക്കുകൾ യെരുശലേം തെരുവീഥികളിൽ മുഴങ്ങി ” എന്റെ രാജ്യം ഐഹീകമല്ല .” ദൈവീക ന്യായപ്രമാണങ്ങൾ ഉയരേണ്ട ദൈവാലയത്തിൽ കച്ചവടത്തിന്റെ ആരാവാരങ്ങൾ ഉയർന്നപ്പോൾ , ആ ശബ്ദം ഉയർന്നു ” എന്റെ ആലയം കള്ളന്മാരുടെ ഗുഹയൊ? ഇവന്റെ ആലയമോ ? ഇവൻ ആര് , മഹാപുരോഹിതന്മാരും , ന്യായ ശാസ്ത്രിമാരും സദൂക്യരും പരീശന്മാരും അരിശം പൂണ്ടു .
പക്ഷെ യതൊന്നിനും അവനെ തടയുവാൻ കഴിഞ്ഞില്ല . അവൻ തന്റെ യാത്ര തുടർന്നു .നിശ്ചയ ദാർഢ്യമുള്ള , ലക്ഷ്യ ബോധമുള്ള ഒരു യാത്ര . ‘ആ യാത്രയുടെ അവസാനം ആരംഭത്തിലേ കണ്ടത് അവൻ മാത്രം ‘. വലിയ ആൾകൂട്ടം അവനെ അനുഗമിച്ചു . അവർക്ക് വേണ്ടിയിരുന്നത് രോഗ സൗഖ്യവും , അവന്റെ മാസ്മരിക സാമീപ്യവും ആയിരുന്നു .
താൻ എന്തിന് വന്നു എന്ന് നിശ്ചയമുള്ള
അവൻ തന്റെ യാത്രയൂടെ കാഠിന്യമേറിയ വഴിത്താരയിലേക്ക് കടന്നു . ആൾകൂട്ടം ചിതറി മാറി . അവന്റെ അപ്പം ഭക്ഷിച്ചവർ , അത്ഭുതം കണ്ടവർ , എന്തെ എല്ലാവരും ഓടിമാറി . മരിച്ചവരെപോലും ഉയർപ്പിച്ചവൻ അവനെന്ന കാര്യം അവർ മറന്നുപോയോ . വീണും , എഴുന്നേറ്റും , പടയാളികളുടെ ക്രൂര ദണ്ഡനമേറ്റു അല്പപ്രാണനായി വേച്ചു വീണ ആ മനുഷ്യ സ്നേഹിയുടെ ക്രൂശ് ഒന്ന് താങ്ങി പിടിക്കുവാൻ ആരും സ്വയമേവ മുന്പോട്ടുവന്നില്ല . ഇവന്റെ ലക്ഷ്യ പൂർത്തീകരണത്തിന് ഇത്രയും വില നൽകണമോ ? ദൂരെനിന്ന് ഈ കാഴ്ച കണ്ടവരുടെ ആത്മഗതം . അപ്പോഴും അവിടെ മുഴങ്ങിയ ആ ശബ്ദം ” യെരുശലേം പുത്രിമാരെ നിങ്ങൾ എന്നെ ചൊല്ലി കരയേണ്ട , നിങ്ങളെയും നിങ്ങളുടെ മക്കളെ ചൊല്ലിയും കരയുവിൻ . ആരാണിവൻ ? അവസാനം അവൻ ക്രൂശിൽ തന്റെ ജീവൻ വെടിയുന്നതിന് മുൻപ് ലോകത്തോട് വിളിച്ചു പറഞ്ഞു ” സകലവും നിവൃത്തിയായി ” ആരാണിവൻ ?ലോകം ആപ്പോഴും ചോദിച്ചു . ആ ചോദ്യം ഇന്നും ഉയർന്നു കൊണ്ടേയിരിക്കുന്നു . ആരാണിവൻ ? എനിക്കും നിനക്കും ആരാണിവൻ ? ഇപ്പോഴും ആ ശബ്ദം മുഴങ്ങി കേൾക്കുന്നു ” എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ എല്ലാം തൻറെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ .ക്രൂശിന്റെ പാത കഠിനവും അതിന്റെ അവസാനം വിജയവും .

ആർക്കും സഹായിക്കാൻ കഴിയാത്തപ്പോൾ

Biju Abraham Atlanta.

നമ്മുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും പരസഹായം തേടാത്തവർ ഉണ്ടാകില്ല .ഞാൻ ആരിൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല , അതുകൊണ്ട് തന്നേ , ഞാൻ ആർക്കും ഞാൻ ഒന്നും കൊടുക്കയും ഇല്ല എന്ന് വീമ്പ് പറയുന്നവർ ഉണ്ടായേക്കും . എന്നാൽ അവർ പോലും അറിയാതെ അവർക്ക് സഹായം ലഭിക്കുന്നുണ്ട് എന്നതാണ് സത്യം . സുഹൃത്തേ
നീ അധിവസിക്കുന്ന ഈ ഭൂമി നിന്റെ വകയല്ല . സൗജന്യമായി നീ ഉള്ളിലേക്ക്‌ എടുക്കുന്ന പ്രാണ വായു നിന്റെ സ്വന്തം അല്ല .ഈ ഭൂമിയിൽ നീ അനുഭവിക്കുന്നതൊന്നും ആത്യന്തികമായി നിന്റെ സ്വന്തം അല്ല . നന്ദി പറഞ്ഞെ മതിയാകു . ആരോട് ? വേണ്ടതെല്ലാം തന്ന് നിന്നെ ജീവനോടെ കാത്ത് പ്രതിദിനവും നടത്തുന്ന ദാതാവായ ദൈവത്തോട് എല്ലാത്തിനും നന്ദി പറയേണം . അതാണ് യഥാർത്ഥ സ്നേഹം , അതാണ് യഥാർത്ഥ ആരാധന .അവിടെയാണ് സമാധാനവും അനുഗ്രഹവും ചിറകടിച്ചുയരുന്നത് .യേശുവിനോട് കൂടെ നമ്മൾക്ക് എല്ലാം ഉണ്ട് . യേശുവില്ലാതെ നമ്മൾക്ക് ഒന്നും ഇല്ല .നിത്യത വരെ നമ്മെ നയിക്കുവാൻ പ്രാപ്തനായ യേശുവിൽ ചാരി യാത്ര ചെയ്യുന്ന സീയോൻ സഞ്ചാരി ഓളങ്ങളിൽ തട്ടി നീ വീഴുകയില്ല . കാരണം നിന്റെ കരം പിടിച്ചിരിക്കുന്നത് കടലിനെയും കാറ്റിനെയും ശാന്തമാക്കുവാൻ കഴിയുന്ന യേശുവാണ് . അതുകൊണ്ട് നമുക്ക് അസാധ്യം എന്ന് തോന്നുന്ന ജീവിതപ്രതിസന്ധികളിൽ കുലുങ്ങാതെ അവന്റെ ആണിപഴുതേറ്റ കരത്തിൽ മുറുകെ പിടിക്കുക . സുരക്ഷിതമായി അവൻ നമ്മെ അക്കരെ എത്തിക്കും തീർച്ച . ദൈവം സഹായിക്കട്ടെ .

മാസ്കിനുള്ളിലെ മുഖങ്ങൾ

Biju Abraham Atlanta.

കോവിഡ് 19 വന്നതോടെ ലോകത്തിന്റെ മുഖം തന്നെ മാസ്കിനുള്ളിലായി . നൊടിയിടക്കുള്ളിൽ എന്തെല്ലാം മാറ്റങ്ങൾ ആണ് സംഭവിച്ചത് . ഓടിക്കൊണ്ടിരുന്ന ലോകം
പിടിച്ചു നിർത്തിയതുപോലെ നിന്നു . എല്ലാവരും പകച്ചു നിൽക്കുന്നു . ഇനിയും പഴയ ഒരു ലോകം തിരികെ വരുമോ ? ആർക്കും ഒന്നിനും നിശ്ചയമില്ല .
സുന്ദരമായതും , വിരൂപമായതും , സൗമ്യമായതും , ക്രൂരമായതും ആയ മുഖങ്ങൾ എല്ലാം മാസ്കിനുള്ളിൽ ആയി . മനുഷ്യന്റെ ഭാവപ്പകർച്ചകൾ ആരും കാണുന്നില്ല . ആ മാസ്കിനുള്ളിലുള്ള മുഖത്തിന് മാത്രമേ തന്റെ ഭാവം എന്തെന്ന് നിശ്ചയമുള്ളൂ . പിന്നെ ദൈവത്തിനും . മുഖം മൂടി അണിഞ്ഞ മനുഷ്യൻ . അവൻ ആരാണെന്ന് മറ്റുള്ളവർ അറിയുന്നില്ല . എന്തെല്ലാം മുഖം മൂടികൾ . മതത്തിന്റെ , രാഷ്ട്രീയത്തിന്റെ , വ്യവസ്‌ഥിതികളുടെ , എല്ലാം യഥാർത്ഥ മുഖം കാപട്യത്തിന്റെ പൊയ്മുഖങ്ങളാൽ മറയപ്പെട്ടിരിക്കുന്നു . എന്താണ് സത്യം , എവിടെയാണ് സത്യം ? നാളുകളായി ജനം വേദനയോടെ ചോദിക്കുന്നു . എന്നാൽ വഞ്ചിക്കപെടുന്നവരുടെ നിലവിളിയും , ഞരക്കങ്ങളും തെരുക്കോണുകളിൽ മുഴങ്ങികേൾകുന്നു . മറക്കപെട്ട യഥാർത്ഥ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ . എന്നാൽ ചരിത്രത്തിന്റെ മധ്യത്തിൽ , ലോകത്തിന്റെ മധ്യത്തിൽ മുഴങ്ങി കേട്ട ഒരു ശബ്ദമുണ്ട് . ” ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു “
ആ ശബ്ദത്തിന്റെ ഉടമയെ പലരും തിരിച്ചറിഞ്ഞു . ജീവിതത്തിൽ അവനെ സ്വീകരിച്ചു . അവരുടെ ജീവിതം ധന്യമായി . .
ആ ശബ്ദം യെരുശലേം ദേവാലയത്തിന്റെ തിരശീലകളെ കീറിയെറിഞ്ഞുകൊണ്ട് പുറത്തുവന്നു .മറശീലക്കുവെളിയിൽ നിൽക്കുന്ന പരിശുദ്ധ ദൈവത്തിന്റെ പുത്രന് യാതൊരു മുഖാവരണങ്ങളും ഇല്ലായിരുന്നു . പച്ചയായ സത്യങ്ങൾ അവനിലൂടെ മുഴങ്ങി .
അവനെ പിൻപറ്റുന്നവർ അവനെ പോലെ ആകണം എന്ന് അവൻ ആഗ്രഹിക്കുന്നു .
ഇനിയും ലോകത്തിന്‌ അവൻ മാത്രം ശരണം .
അവനിലൂടെ സകല മനുഷ്യർക്കും രക്ഷയുണ്ട് . കാരണം അവൻ സത്യമാണ് .ആ സത്യത്തെ നമുക്ക് പിൻതുടരാം . ദൈവം സഹായിക്കട്ടെ .

സുബോധം നഷ്ടപ്പെട്ടാൽ

Biju Abraham Atlanta.

ഗദരദേശത്തെ ഭൂതഗ്രസ്തനെ കുറിച് പറയുമ്പോൾ അവൻ ” സുബോധം നഷ്ട്ടപെട്ടവനായി കല്ലറകളിൽ പാർത്തു ” എന്ന് കാണുന്നു . ഒരിക്കൽ സുബോധം ഉണ്ടായിരുന്നവൻ അത്‌ നഷ്ടപ്പെട്ടപ്പോൾ അവന്റെ വാസവും , സംസർഗവും ജീവൻ നഷ്ടപെട്ടതിനോടൊപ്പം ആകുന്നു . സുബോധം നഷ്ട്ടമായാൽ മനുഷ്യൻ എന്തും ചെയ്യും . അമേരിക്കയിൽ നടന്ന അതിക്രൂരമായ ഒരു കുലപാതകം നമ്മൾ അറിഞ്ഞു കാണുമല്ലോ . കേവലം 26 വയസുള്ള തന്റെ ഭാര്യയെ 17 പ്രാവശ്യം കുത്തി , താഴെ വീണ അവരുടെ ശരീരത്തിൽ ക്കൂടി കാറോടിച്ചു കയറ്റിയ ഭർത്താവ് , തങ്ങളുടെ 2 വയസുള്ള കുഞ്ഞിനെ പറ്റി ഓർത്തില്ല . ചെയുന്നത് എന്താണ് എന്ന് അറിഞ്ഞിരുന്നോ ? ആർക്കറിയാം . ഒരു പക്ഷെ ഭ്രാന്തമായ പ്രതികാര ചിന്തയോ എന്തായിരുന്നു ആ മനസ്സിൽ എന്നത് കൃത്യം ചെയ്ത വ്യക്തിക്കും ദൈവത്തിനും മാത്രമേ അറിയൂ .
എത്ര അപലപനീയമായ നീചകൃത്യം .
ദൈവം ചോദ്യം ചെയുന്ന ക്രൂരകൃത്യം . ഭൂമിയിലെ ആദ്യത്തെ കുലപാതകം നടന്നപ്പോൾ ദൈവം പറഞ്ഞ വാക്കുകൾ ” നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിക്കുന്നു ” എന്നാൽ പ്രതികാര ബുദ്ധിയാൽ സ്ഥിരബുദ്ധി മറഞ്ഞ കയീൻ ദൈവത്തോട് പോലും ധിക്കാരമായി സംസാരിക്കുന്നു . ഞാൻ അവന്റെ കാവൽക്കാരനോ ?
ഇതെല്ലാം കാണുമ്പൊൾ തിന്മ വിട്ടോടി ദൈവവഴികളിൽ തന്നെ നടക്കുവാൻ നമ്മെ തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കാം . അതി കഠിനമായ വേദനയിൽ ക്കൂടി കടന്നുപോകുന്ന ആ കുടുബത്തെ ദൈവത്തിന്റെ ആശ്വസകരങ്ങളിൽ നമുക്ക് സമർപ്പിക്കാം . കുടുബങ്ങളെ തകർത്തെറിയുന്ന പൈശാചിക പ്രവർത്തനങ്ങളെ ഇല്ലാതാക്കുവാൻ യേശുവിന്റെ ശക്തിക്കു സാധിക്കും . അതാണ് യേശുവിനാൽ സൗഖ്യത്തെ ലഭിച്ച ഭൂതഗ്രസ്തൻ വെളിപ്പെടുത്തുന്നത് . പിശാചിന്റെ കോട്ടകൾ തകർക്കുന്ന പ്രാർത്ഥന ശബ്ദം ഉയരട്ടെ . ഇനിയും ദയനീയമായ നിലവിളികൾ ഭൂമിയിൽ നിന്നും ഉയരാതിരിക്കട്ടെ . ദൈവഭയം വർധിക്കട്ടെ .