നക്ഷത്രങ്ങളുടെ ഇടയിൽ കൂട് വെച്ചാലും……,🌙

Biju Abraham. Atlanta.


1969 ജൂലൈ 21 ശാസ്ത്രം അതിന്റെ ഉച്ച കോടിയിൽ എത്തിയ നിമിഷം . അപ്പോളോ 11 ഇൽ അമേരിക്കൻ ശാസ്ത്രഞ്ജൻ നീൽ ആംസ്ട്രോങ് ചന്ദ്രന്റെ ഉപരിതലത്തിൽ കാൽ കുത്തി . പ്രശാന്തിയുടെ കടൽ എന്ന് വിളിക്കപ്പെട്ട ആ സ്ഥലത്ത്‌ തന്റെ പാദം ചവിട്ടി താൻ ലോകത്തോട് വിളിച്ചു പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ് . “that’s one small step for man . one great leap for mankind “. “ഇവിടെ ചവിട്ടുന്ന പാദങ്ങൾ ഉന്നതിയിലേക്കുള്ള ഒരു കുതിപ്പായിരിക്കും “ശാസ്ത്രം വളർന്നു . നമ്മൾക്ക് ഉപകാരപ്പെടുന്ന അനവധി നേട്ടങ്ങൾ സമ്മാനിച്ചു . അതെല്ലാം സത്യം തന്നെ . എന്നാൽ ശാസ്ത്രത്തിനോ മനുഷ്യന്റെ ചോദ്യങ്ങൾക്കോ ഉത്തരം ഇല്ലാത്ത ഒത്തിരി കാര്യങ്ങൾ ബാക്കി നിൽക്കുന്നു . ഒരു കാര്യം തികച്ചും സത്യമാണ് . മനുഷ്യന്റെ അറിവുകൾക്കും കഴിവുകൾക്കും പരിമിതി ഉണ്ട് . മനുഷ്യൻ എന്നും അസ്വസ്ഥനാണ് . കാരണം മറ്റൊന്നും അല്ല . അവന്റെ സൃഷ്ട്ടാവിൽ നിന്നും നിത്യ സന്തോഷത്തിൽ നിന്നും പാപം അവനെ തകർത്തെറിഞ്ഞു . എന്താണ് പ്രതിവിധി . സൃഷ്ട്ടാവിലേക്ക് മടങ്ങുക . പാപ പങ്കിലമായ ലോകം നിന്റെ ദാഹം ശമിപ്പിക്കില്ല . ശമര്യ സ്ത്രീയോട് കർത്താവ് പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക . “ഈ വെള്ളം കുടിക്കുന്നവൻ എല്ലാം ദാഹിക്കും ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവൻ ഒരുനാളും ദാഹിക്കയില്ല “
ആംഗലേയ ചരിത്രത്തിൽ പ്രസിദ്ധമായ ഒരു ഡ്രാമ ഉണ്ട് ക്രിസ്റ്റഫർ മാർലോ എഴുതിയ “ഡോക്ടർ ഫോസ്റ്റസ് “. ലോകത്തിൽ ഏറ്റവും അറിവ് നേടാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം . ലോകത്തിൽ ഉള്ള എല്ലാം താൻ പഠിച്ചു . ഫിലോസഫി , സയൻസ് , അസ്‌ട്രോണോമി , അസ്‌ട്രോളജി ……. അങ്ങനെ എല്ലാം . പിന്നെയും ഒടുങ്ങാത്ത ജ്ഞാനത്തിനായുള്ള ദാഹം . അവസാനം തനിക്ക് മനസിലാക്കാത്ത ഒരു മേഖല ഉണ്ടെന്ന് അവൻ അറിഞ്ഞു . “ബ്ലാക്ക് മാജിക് “അഥവാ ദുർമന്ത്രവാദം . താൻ അത്‌ പഠിച്ചു .അതിന്റെ കഠിന പ്രയോഗത്തിൽ സാക്ഷാൽ ലൂസിഫർ അവന് മുൻപിൽ പ്രത്യക്ഷനായി . നിനക്ക് വേണ്ടതെല്ലാം ഞാൻ തരും ഒരേ ഒരു വ്യവസ്ഥ . നിന്റെ മരണശേഷം നിന്റെ ആത്മാവിനെ എനിക്ക്‌ വേണം . ഫോസ്‌റ്റസ്‌ സമ്മതിച്ചു . അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന “നല്ല മാലാഖ “വിളിച്ചു പറഞ്ഞു ഫോസ്റ്റസ് അരുത് ഒരിക്കലും ചെയ്യരുത് . അവനിലുള്ള “തെറ്റിന്റെ പ്രതിരൂപം” വിളിച്ചു പറഞ്ഞു . ഫോസ്റ്റസ് നീ ചെയ്യുന്നതാണ് ശരി നിന്നെ കാത്തിരിക്കുന്ന സുഖങ്ങൾ , സൗഭാഗ്യങ്ങൾ ഒന്നും നീ കാണാതെ പോകരുത് . ഒടുവിൽ തിന്മയുടെ മാലാഖ വിജയിച്ചു . സ്വന്തം രക്തത്തിൽ മുക്കിയ വാചകം ഫോസ്റ്റസ് എഴുതി “അവന്റെ ആത്മാവിനെ ലൂസിഫറിന് വിട്ട് കൊടുക്കുന്ന പ്രമാണം . ” സർവ സന്തോഷങ്ങളും പ്രതാപങ്ങളും ആസ്വദിച്ചു തിമിർത്തു നടന്ന ഫോസ്റ്റസ് കാലങ്ങൾ കടന്നു പോയതറിഞ്ഞില്ല . അവസാനം ലൂസിഫർ എത്തി . നിന്റെ സമയം തീർന്നിരിക്കുന്നു . അലറിക്കരഞ്ഞ ഫോസ്‌റ്റസിനെ സഹായിക്കാൻ ആർക്കും സാധിക്കാതെ ഒരു നിത്യമായ നരകത്തിനായി ഫോസ്റ്റസ് മാറ്റപ്പെട്ടു . ഇത്‌ ഒരു നാടകം എന്നതിൽ ഉപരി മനുഷ്യന്റെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു ഉൽകൃഷ്ട കലാസൃഷ്ടി ആണ് . മനുഷ്യൻ എത്ര ഉന്നതി പ്രാപിച്ചാലും അവന്റെ ആത്മാവിനെ നഷ്ട്ടമാക്കിയാൽ എന്ത് പ്രയോജനം . ലോകം മുഴുവൻ നേടി തന്റെ ആത്മാവിനെ പിശാചിന് തീറെഴുതി കൊടുത്ത ഫോസ്റ്റസ് അവസാനം അലറി കരഞ്ഞു . പക്ഷെ വൈകിപ്പോയി . ജീവ കാലത്തെ നമ്മുടെ പ്രവർത്തിയാണ് നമ്മുടെ നിത്യത തീരുമാനിക്കുന്നത് . “ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപികേണ്ടതിന് നാം എല്ലാവരും ന്യായാസനത്തിന് മുൻപിൽ നിൽക്കേണ്ടിവരും” ശാസ്ത്രം എത്ര ഉയർന്നാലും മനുഷ്യന്റെ മനസ്സിന്റെ വേദന മാറ്റാൻ സാധിക്കില്ല .അതിനുള്ള ഏക മാർഗം യേശു നൽകുന്ന ജീവജലം കുടിക്കുക എന്നത് തന്നെ . ദൈവം സഹായിക്കട്ടെ .

നീതി ഇല്ലാത്ത ലോകം

Biju Abraham Atlanta.


കുപ്രസിദ്ധി നേടിയ പല കേസുകളും സോഷ്യൽ മീഡിയ കളിൽ അരങ്ങ് തകർത്താടുന്ന ഒരു സമയമാണിത് . പല വിധികളും നീതിയോടെ അല്ല എന്ന് ജനം മുറവിളി കൂട്ടുന്നു . നീതിലോകത്തിന്റെ നാലു ചുവരുകൾക്ക് പരിമിതി ഉണ്ട് എന്ന് പലരും പരിതപിക്കുന്നു . സർവ്വതും അഴിമതിയിൽ മുങ്ങിയിരിക്കുന്നു എന്ന് ചിലർ പറയാതെ പറയുന്നു . പക്ഷെ ഒരു കാര്യം തീർച്ചയാണ് . സത്യമായും യഥാർത്ഥ നീതി ലഭിക്കാത്ത ഒരു ലോകം ആണ് ഇത്‌ എന്നത് .
നീതി നിഷേധങ്ങൾക്ക് കാലങ്ങളുടെ പഴക്കം ഉണ്ട് . സർവത്ര കുറ്റകൃത്യങ്ങളിൽ വ്യക്തമായ തെളിവിൽ പിടിക്കപ്പെട്ടിരുന്ന ബറാബസ്സ് എന്ന കൊടും കുറ്റവാളിയെ മോചിപ്പിച്ചുകൊണ്ട് യാതൊരു കുറ്റവും ചെയ്യാത്ത യേശുവിനെ ക്രൂശിച്ചു കൊല്ലുവാൻ അന്നത്തെ ന്യായാധിപൻ ഉത്തരവിട്ടു . സത്യത്തിന് വിരുദ്ധമായ ഒരു ഉത്തരവ് . “ഇവനിൽ യാതൊരു കുറ്റവും ഞാൻ കാണുന്നില്ല” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കുറ്റം ഇല്ലാത്തവനെ ക്രൂശിക്കുവാൻ വിട്ട് കൊടുത്ത ഒരു ന്യായാധിപൻ . എന്ത് നീതി ? എന്ത് ന്യായം ? ലോകം എപ്പോഴും അങ്ങനെ ആണ് . സത്യത്തെ എന്നും ലോകം കുഴിച്ചു മൂടും . അത് തന്നെ ആണ് ഈ യുഗാവസാനത്തിലും സംഭവിക്കുന്നത് . എന്നാൽ ഒരു കാര്യം വ്യക്തമാണ് . അധർമം പ്രവർത്തിക്കുന്നവർ എന്നേക്കും നശിച്ചു പോകും . എത്ര മാത്രം ഉന്നതരും വീണുപോകും . മനുഷ്യന്റെ സൗന്ദര്യം വാടിപോകും . നിലനിൽക്കുന്ന ഒരു നിത്യ രാജ്യം വരുന്നു . അവിടെ നീതിയോടെ ഒരുവൻ ഭരണം ചെയ്യും . അവനാണ് യേശുക്രിസ്തു . അവൻ മടങ്ങി വരുന്നു . തനിക്കായി കാത്തിരിക്കുന്നവർ എടുക്കപ്പെടും .

“രാത്രിയിൽ കരച്ചിൽ വന്നുപാർക്കും ….. എന്നാൽ ഉഷസ്സിങ്കലോ ആനന്ദഘോഷം വരുന്നു “.

Biju Abraham Atlanta.


ജീവിതത്തിൽ രാത്രിയുടെ അനുഭവങ്ങളിൽ കൂടിയും , കൂരിരുളിൻ താഴ്‌വരകളിൽ കൂടിയും കടന്നു പോകാത്തവർ വിരളമായിരിക്കും . എല്ലാം നന്നായിരിക്കേണ്ട സമയത്തു എനിക്ക്‌ എന്തിന് ഇങ്ങനെ വന്നു എന്ന് ചോദിക്കുന്ന ഒരു ഇയ്യോബിനെ നമ്മൾ കാണുന്നു . നീതി സൂര്യൻ അവന്റെ ജീവിത പാതയെ മറച്ചു . എങ്ങും ഭീതി ജനകമായ അന്ധകാരം മാത്രം . ആ രാത്രിയുടെ ഭീകരതയിൽ അവിടെ നിലവിളി ഉയർന്നു . എത്ര അത്ഭുതം “അവന് വേണ്ടി ഒരുക്കിയ പ്രഭാതത്തിൽ ” അവനെ എതിരേറ്റത് സന്തോഷത്തിന്റെ ആർപ്പു വിളികൾ ആയിരുന്നു . ഒരു രാത്രി ഉറങ്ങാതെ വിങ്ങി കരയുന്ന മനസ്സുമായി പിറ്റേന്ന് പുലരുമ്പോൾ തന്റെ ഏക പുത്രനെ ബലിഅർപ്പിക്കുവാൻ വേണ്ടി ഒരായിരം ചോദ്യങ്ങളോട് മല്ലുപിടിച്ഛ് ജീവിതത്തിന്റെ ഘോര രാത്രി പിന്നിട്ട അബ്രഹാം പിതാവ് പുലർച്ചെ കണ്ടത് “അവന് വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ഒരു ആട്ടുകൊറ്റനെ ” ആയിരുന്നു . ആ രാത്രിയുടെ കരച്ചിൽ പുലർച്ചയിലെ ആനന്ദഘോഷങ്ങൾക്ക് വഴിമാറി . ജീവിതത്തിലെ ഏക പ്രത്യാശ ആയിരുന്ന “വിമോചനം ” നേടിയ ആവേശത്തിൽ യാത്ര തുടർന്ന യിസ്രായേൽ ഇതാ ഫറവോനും ചെങ്കടലിനും മദ്ധ്യേ നിലവിളിക്കുന്നു . എന്നാൽ അവിടെയും വിജയ പാത വെട്ടി തുറന്ന് അവരുടെ കരച്ചിലിന്റെ കഥ ദൈവം മാറ്റിയെഴുതി . കരഞ്ഞു തീർക്കേണ്ടതാണോ ഭക്തന്റെ ജീവിതം . പ്രഭാതത്തിൽ നമ്മെ കാത്തിരിക്കുന്ന നന്മകൾ കാണാൻ സാധിക്കാതെ ചുറ്റിലും അന്ധകാരം നമ്മുടെ കാഴ്ച്ചയെ മറക്കുന്നതാണ് നമ്മൾ നിലവിളിക്കുന്നതിന്റെ കാരണം . നമ്മുടെ അന്ധകാര അനുഭവങ്ങൾക്കപ്പുറം ആനന്ദ ഘോഷം മുഴങ്ങി കേൾക്കുക തന്നെ ചെയ്യും .
വിശ്വസിക്കുക അത്‌ മാത്രമേ നാം ചെയ്യേണ്ടതുള്ളൂ . അത്‌ മാത്രമേ നമുക്ക് ചെയ്യുവാനും ഉള്ളു . ചെങ്കടൽ കടന്നാൽ അവർക്ക് ഒരു പാട്ടുണ്ട് . അത്‌ വിമോചനത്തിന്റെ വിജയഗാഥ ആയിരിക്കും തീർച്ച .

ദൈവ സ്നേഹത്തിന്റെ മഹത്വം അറിയുക

Biju Abraham Atlanta.


ഭൂമിയും സകല ചരാചരങ്ങളും , ദൂതന്മാരും മനുഷ്യനും എല്ലാം ദൈവത്തിന്റെ കൈപ്പണി തന്നെ . അപ്പോൾ പിശാചോ ? ദൈവം അവനെ പിശാചായി സൃഷ്ട്ടിച്ചില്ല . ദൂതന്മാരിൽ ഉന്നത സ്ഥാനം ഉണ്ടായിരുന്ന അവൻ സ്വന്തം സ്വഭാവ വൈകൃതത്താൽ പിശാചായി മാറി . അപ്പോൾ നാം എന്താണ് അറിയേണ്ടത് . നമ്മുടെ പ്രവർത്തനങ്ങളും ചിന്തകളും കൊണ്ട് ദൈവത്തോട് അടുക്കുവാൻ അല്ലെങ്കിൽ അകലുവാൻ ഉള്ള പൂർണ സ്വാതന്ത്ര്യം നമുക്കുണ്ട്‌ .അതാണ് ഏദനിലും സംഭവിച്ചത് . അതാണ് യേശുവിനെ ഒറ്റിയ യുദ ക്കും പറ്റിയത് . നമ്മുടെ ജീവിതം ആയിരിക്കും നമ്മുടെ നിത്യത തീരുമാനിക്കുന്ന ഏക സംഗതി . അവിടെ ദൈവത്തിന് മുഖപക്ഷം ഉണ്ടാകയില്ല . ഓരോരുത്തർക്കും അവരുവരുടെ പ്രവർത്തിക്കനുസരിച് ലഭിക്കും . തന്റെ സൃഷ്ടികളുടെ മണിമകുടം ആയി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ അവന്റെ വലിയ വീഴ്ച്ചയിൽ നിന്നും വീണ്ടെടുക്കുവാൻ കാൽവരിയിൽ തന്റെ പുത്രനെ യാഗമായി അർപ്പിച്ചു . അതാണ് യഥാർത്ഥ ദൈവസ്നേഹം . ആ വിലയെ മനസ്സിലാക്കി അവനോട് ചേർന്നിരിക്കുന്നവരെ ചേർക്കാൻ ആണ് അവൻ വീണ്ടും വരുന്നത് . ജീവഭീതിയാലോ , മുപ്പത് വെള്ളിക്കാശിന് വേണ്ടിയോ ദൈവപുത്രനെ ആരും ഇനി ഒറ്റുകൊടുക്കരുത് .

ഞാൻ ഒന്നും അറിയുന്നില്ല …… പക്ഷെ…..2022

Biju Abraham Atlanta.

എന്റെ "ഇന്നലകൾ " എന്താകുമായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല . എന്റെ" ഇന്നുകൾ " എന്താകും എന്ന് എനിക്ക് അറിഞ്ഞുകൂട .എന്റെ "നാളെ "യെ കുറിച് ‌ യാതൊന്നും എനിക്ക്‌ അറിഞ്ഞുകൂടാ . അതാണ് “ഞാൻ “എന്ന പരിമിതനായ മനുഷ്യൻ . എന്നാൽ എന്റെ ദൈവമോ അവൻ സകലവും “നന്നായി “അറിയുന്നു . അവൻ എല്ലാം “നന്നായി “കാണുന്നു . ആ ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നതിനാൽ അവനിൽ ക്കൂടി ഞാൻ എല്ലാം "നന്നായി "കാണുന്നു . എന്റെ ഇന്നലെകളും , ഇന്നുകളും , നാളെകളും എല്ലാം അവന്റെ കൈയ്യിൽ സുരക്ഷിതം എന്ന് ഞാൻ എന്നറിയുന്നു . ആ അറിവാണ് എന്റെ ചാലക ശക്തി . ആ അറിവാണ് എനിക്ക്‌ “2022 എന്ന പുതിയ വർഷം “. ദൈവം സഹായിക്കട്ടെ .

1 ദിന 22: 13

ഒരു പുതു വർഷം കൂടി ….

Biju Abraham Atlanta.


കടന്നു പോയ കാലങ്ങളുടെ കണക്ക് പുസ്തകത്തിൽ ഒരു താൾ കൂടി തുന്നി ചേർത്തുകൊണ്ട് നാളുകൾ അതിവേഗം മുൻപോട്ട് കുതിക്കുന്നു . സംഭവബഹുലമായ 2021 നമ്മൾക്ക് ഓർമ്മയായി കടന്ന് പോയി . മാരകമായ മഹാ മാരി പല കുടുംബങ്ങളിലും കണ്ണുനീർ വീഴ്‍ത്തി .ഇന്നും ആരും തളക്കാത്ത കുതിരയെ അത്‌ പോലെ കുതിച്ചു പായുന്നു . ഇതിന്റെ നടുവിലും ശുഭപ്രതീക്ഷയോടെ “ഒരു നല്ല നാൾ “വരും എന്ന പ്രതീക്ഷ യോടെ നമ്മൾ ജീവിക്കുന്നു . വിശുദ്ധ ബൈബിൾ അസന്നിഗ്ദ്ധമായി പറയുന്നു ” അന്ത്യകാലത്തു ദുർഘട സമയങ്ങൾ വരും , മനുഷ്യർ സ്വസ്നേഹികളും , വമ്പു പറയുന്നവരും ….. പലരുടെയും സ്നേഹം തണുത്തു പോകും … ” ഇതൊക്ക സംഭവിക്കുമ്പോൾ ഒരു കാര്യം തീർച്ചയാണ് . നമ്മുടെ വിമോചകന്റെ വരവ് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അടുത്തിരിക്കുന്നു എന്ന് . കോടികൾ നമ്മുടെ ബാങ്കുകളിൽ വന്നില്ലെങ്കിലും , സമൃദ്ധിയിൽ നാം കോരിത്തരിച്ചില്ലെങ്കിലും ഇല്ലായ്മയുടെ നടുവിലും പ്രതീക്ഷ വിടാതെ ജീവന്‌വേണ്ടി പൊരുതി നടുക്കടലിൽ മരത്തടിയിൽ പിടിച്ചു കൊണ്ട് കിടക്കുന്ന ഒരു മനുഷ്യനെ പോലെ രക്ഷിക്കുവാൻ ആരെങ്കിലും വരും എന്ന ചിന്തയിൽ ജീവിതം മുൻപോട്ട് നയിക്കുന്നവർ അനവധി ഉണ്ട് . അവർക്ക് മറ്റ് പലർക്കും ഇല്ലാത്ത ഒന്നുണ്ട് അതിന്റെ പേരാണ് “ശുഭ പ്രതീക്ഷ “. ഒരു യഥാർത്ഥ ക്രിസ്തു ഭക്തന് ഒന്നറിയാം എന്തെല്ലാം വന്നാലും അവന്റെ വിമോചകനായി യേശുക്രിസ്തു വെളിപ്പെടും തീർച്ച . കഷ്ട്ടതയും പ്രയാസങ്ങളും രോഗങ്ങളും ഇല്ലാത്ത ഒരു “നിത്യ രാജ്യത്തിൽ “നമ്മെ ചേർക്കുവാൻ അവൻ വേഗം വരുന്നു .
ഒരുങ്ങി നിൽക്കുന്നവർ മാത്രം ചേർക്കപ്പെടും .
2022 ൽ ആ മണിനാദം മുഴങ്ങുമോ ?
ദൈവം സഹായിക്കട്ടെ .

ഒരു പ്രത്യേക പ്രാർത്ഥന ഉടൻ തന്നെ വിടുതലും .

Biju Abraham Atlanta.


ആര് ആയിരിക്കും അങ്ങനെ പ്രാർഥിച്ചത് ? എങ്ങനെ ആയിരിക്കും ആ വിടുതൽ നടന്നത് . ” നിഷ്കളങ്കനും ദോഷം വിട്ടകലുന്നവനും ” ആയ ഒരു മനുഷ്യൻ . എന്നിട്ടും അവൻ വലിയ ഒരു ദുരിതത്തിൽ ആയി തീർന്നു . അതെന്താ അങ്ങനെ സംഭവിക്കാൻ ? കാരണം മറ്റൊന്നും അല്ല , സാത്താൻ അവന്റെ മേൽ ദൃഷ്ടി വെച്ചു എന്നത് തന്നെ . ഒരു യഥാർത്ഥ ഭക്തൻ എങ്ങനെ ആയിരിക്കണം എന്ന് ലോകത്തിന്‌ ഒരു അടയാളം ആകുവാൻ വേണ്ടി ദൈവം അവനെ പരീക്ഷിക്കുവാൻ സാത്താന് അനുമതി കൊടുത്തു . എന്നാൽ ആ പരീക്ഷയുടെ വിജയം ദൈവം മുൻപേ അറിഞ്ഞിരുന്നു . ഇയ്യോബിന്റെ മുൻപിൽ കണ്ണുനീരും , ദുഖവും മാത്രം , എന്നാൽ അതിന്റെ ശുഭ പരിസമാപ്തി കാണുന്നത് ദൈവം മാത്രം . ദുഃഖത്തിന്റെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും തന്നെ കൈപിടിച്ച് ഉയർത്തും എന്ന വിശ്വാസം കൈവിടാത്ത ഭക്തൻ . അവൻ നിലവിളിച്ചു പ്രാർത്ഥിച്ചു പ്രത്യേകിച്ചും അവന്റെ കഷ്ടതയിൽ അവനോട് കൂടിയിരുന്നു പ്രാര്ഥിക്കേണ്ട സ്നേഹിതർ ‘ അവനെ കുറ്റപ്പെടുത്തിയപ്പോൾ സംശയിച്ചപ്പോൾ “. ഇയ്യോബ് തന്റെ സ്‌നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചു അപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി “. അവനാണ് ഇയ്യോബ് . സകലവും ഓരോന്നായി അവന് നഷ്ട്ടപ്പെട്ടു . കൂടെ നിൽക്കേണ്ട ഭാര്യയും , ആത്മാർത്ഥ സ്നേഹിതർ എന്ന് കരുതിയവരും മാറ്റി നിർത്തുമ്പോഴും അവർക്കായി പ്രാർത്ഥിച്ച ഇയ്യോബ് എക്കാലത്തെയും യഥാർത്ഥ ഭക്തരുടെ ഒരു പ്രതിനിധി ആയി നിലനിൽക്കും . വിശ്വാസത്തിന്റെ നിലവിളി ശബ്ദത്തിൽ സ്വർഗ്ഗത്തിന്റെ വാതിൽ ഒരിക്കലും തുറക്കാതിരിക്കില്ല .
സേവിക്കുന്ന ദൈവത്തെ തള്ളി പറയാത്തവൻ . ഈ ദൈവത്തെ കൊണ്ട് ഇനീ വലിയ കാര്യം ഒന്നും ഇല്ല അത് കൊണ്ട് അവനെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുന്ന ഭാര്യ . ഇയ്യോബിന്റെ ഇന്നത്തെ അവസ്ഥയിൽ
അവന്റെ ആ വലിയ പ്രയാസത്തിൽ അവനോടൊപ്പം നിൽക്കും എന്ന് കരുതിയ ഉറ്റ സ്നേഹിതർ പോലും അവനിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു . എല്ലാം സഹിക്കുവാൻ ശ്രമിക്കുമ്പോഴും അതികഠിനമായ മാനസിക , ശാരീരിക വ്യഥകളിലും ദൈവത്തോട് മാത്രം കരയുന്ന ഇയ്യോബ് . അവൻ ദൈവത്തിനു വേണ്ടി നിൽക്കുന്ന ഏത് ഭക്തന്റെയും എക്കാലത്തെയും മാതൃകാപുരുഷനായി എന്നെന്നും നിലകൊള്ളും . കഷ്ട്ടത മാറ്റാത്ത ദൈവം എന്തു ദൈവം ? ചോദ്യങ്ങൾ ന്യായമായത് തന്നെ . കാര്യ സാധ്യത്തിനായി മാത്രം ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യ വർഗ്ഗത്തിന്റെ എക്കാലത്തെയും പ്രതിനിധിയായി ഇയ്യോബിന്റെ ഭാര്യ നിലകൊള്ളുന്നു . കഴിഞ്ഞകാലങ്ങളിൽ നടത്തിയ വഴികൾ മറന്നു പോകുന്ന മനുഷ്യ വർഗം .അവർ നിർണായക അവസരങ്ങളിൽ നടത്തിയ , പാലിക്കുന്ന , സൂക്ഷിക്കുന്ന ദൈവത്തെ തള്ളി ജീവിക്കുകയും അങ്ങനെ ചെയ്യുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും . ഇത്‌ തന്നെ ആണ് യിസ്രായേൽ ജനവും ചെയ്തത് . മിസ്രയീമിലെ കഠിനമായ അടിമത്തത്തിൽ നിന്നും എങ്ങനെ എങ്കിലും ഒരു മോചനം നേടണം . അവർ കൂട്ടമായി നിലവിളിച്ചു . ദൈവം അവർക്ക് ഒരു വിമോചകനെ അയച്ചു . കൊട്ടാരത്തിൽ നിന്നും മോശയെ പറിച്ചുമാറ്റി മരുഭൂമിയിലെ വൻ ശോധനയിലേക്ക് ദൈവം അവനെ തള്ളി . എത്ര ക്രൂരനായ ഒരുദൈവം അല്ലെ ? ” എന്നാൽ ഒരു ജനതതിയുടെ “വിമോചകൻ “ആയി അവൻ മാറുന്നത് കാണുന്നത് ദൈവം മാത്രം . അബ്രഹാമെ നിന്റെ ഏകജാതനായ പുത്രനെ യാഗമായി അർപ്പിക്കുക “ എത്ര ക്രൂരനായ ഒരു ദൈവം അല്ലെ ? എന്നാൽ വിശാസികളുടെ പിതാവായി അവന് ദൈവത്തിന്റെ മനസ്സിൽ ഇടമുണ്ടായിരുന്നു . ആ ദുഃഖത്തിന്റെ നടുവിലും ദൈവ പ്രവർത്തിക്കായി ഏൽപ്പിച്ചു കൊടുത്ത അബ്രഹാം വിശ്വസികളുടെ പിതാവായി മാറി .എന്നാൽ പുരാതന നിത്യതയിൽ തന്നെ ദൈവം തന്റെ ഏക ജാതനെ , യേശുവിനെ കാൽവരിയിൽ യാഗം ആകുവാൻ മുൻ നിയമിച്ചിരുന്നു . പിന്നെ എങ്ങനെ ദൈവത്തെ കുറ്റപ്പെടുത്തുവാൻ മനുഷ്യന് സാധിക്കും . നാം എവിടെ , ഏത് അവസ്ഥയിൽ ആയിരുന്നാലും അവിടെയും ദൈവത്തിനായി നിൽക്കുന്നു എങ്കിൽ നാം വിജയിക്കും . അതാണ് ഇയ്യോബ് നമ്മെ പഠിപ്പിക്കുന്നത് . പത്മോസിന്റെ വന്യമായ ഏകാന്തതയിൽ അതാണ് യോഹന്നാൻ വെളിപ്പാട് പ്രാപിച്ചത് . ആരും കൂട്ടിനില്ലാത്തപ്പോൾ ഇറങ്ങിവരുന്ന ദൈവം . ആരും സഹായിക്കില്ല എന്ന് തോന്നുമ്പോൾ കാരാഗൃഹത്തിന്റെ വാതിൽ തുറന്ന് വിടുവിക്കുന്ന ദൈവം . ഈ ദൈവത്തെ ആശ്രയം ആക്കി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ .

Not guilty…… still

Biju Abraham Atlanta.


Recently I came across with a video of a man from the state of Louisiana. Archie Williams an African American gentleman was wrongly sent to the jail for a crime which he never committed. He was sentenced for long eighty years for raping a white female. All his arguments to prove his innocence did not work out. He had to spend 37 long years in prison without even
Parole or probation. He himself knew he did not do the crime. In order to keep his mind healthy he started singing in jail. Later they found this serial rapist whose finger print matched and released Mr Williams after long 37 seven years of prison life. He appeared before the American audience and sang a song “ don’t let sun go down on me “ and the audience could not control their tears. If there are people cry for a man not even related to them.How much more we must be caring for a “Man “who was not guilty of any of the charges ,were thrown against Him. At the age of 33 and half years he was accused with, treason, blasphemy and all kinds of crimes which never took place.The authorities found him “ not guilty “ still in order to please the prevailing religious dictators He was thrown to the mob who were screaming for His death knowing not really what they were doing. Jesus had to go through the horrible tortures and agony for the accused crime which He never did. He suffered for our iniquities sins and for all the consequences that we had to face or to pay for.He paid the unique y price

than anything , “His own precious life” for you and me. We must be thankful rather indebted every minutes of our lives to Jesus because of Him we are redeemed.
Because of Him we have a Glorious Hope of eternity. Let us live for Him. God bless.

യേശുവിന്റെ പടയാളിയാകുക

Biju Abraham Atlanta.

ഇന്ത്യൻ സൈന്യവ്യൂഹങ്ങളുടെ സംയുക്ത സൈന്യാധിപൻ ബിപിൻ റാവത്തിന്റെ ആകസ്മിക അപകടമരണം രാജ്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് . എത്ര വലിയ പരിശീലങ്ങൾ , എത്ര ജീവിതാനുഭവങ്ങൾ , അനുഭവ സമ്പത്തുകൾ . അങ്ങനെ തന്റെ ജീവിതത്തിൽ നേടിയ എല്ലാം നൊടിയിടയിൽ അസ്തമിച്ചു . ലോകത്തിൽ ഏറ്റവും തീവ്രമായ പരിശീലനങ്ങളിൽ ക്കൂടി പോകുന്നത് “അമേരിക്കൻ മറീനുകൾ “ആണ് ” കില്ലിംഗ് മെഷീൻസ് ” എന്നാണ് അവരുടെ വിളിപ്പേരും .
എന്റെ സഹപ്രവർത്തകരായ അവരിൽ ചിലർ അവരുടെ പരിശീലന കാലം വിവരിച്ചത് ഓർക്കുന്നു . കൊടും തണുപ്പിൽ നീണ്ട സമയം വെളിയിൽ അവരെ പരിശീലനം ചെയ്യിക്കും . പിന്നീട് വെളിയിൽ തണുത്ത വെള്ളത്തിൽ അവർക്ക് ശ്വാസം പിടിച്ചു മിനിറ്റുകൾ മുങ്ങി കിടക്കണം . തുടർന്ന് അവരെ hot shover എടുക്കുവാൻ അയക്കും . അത്‌ കഠിനമായ പലപരിശീലനങ്ങളിൽ ഒന്ന് മാത്രം . ഇതെല്ലാം അതിജീവിച്ചു പരിശീലനം പൂർത്തിയാക്കുന്ന ഒരു വീര സൈനികൻ , നേരിടേണ്ടി വരുന്ന ഏത് പ്രതിസന്ധിയെയും മറികടക്കുവാൻ പ്രാപ്തനായി തീരുന്നു .
എന്നാൽ യേശു സ്ഥാപിച്ച ” സ്നേഹ സാമ്രാജ്യത്തിൽ ” യോദ്ധാക്കൾ ആകുന്നവർക്ക് ശത്രുക്കൾ ഇല്ല . എത്ര വിചിത്രം . പിന്നെ ആരോടാണ് അവർ യുദ്ധം ചെയ്യേണ്ടത് . ” നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല ……….” വാളെടുത്ത ശിഷ്യനായ പത്രോസിനെ തടഞ്ഞ യേശു തന്നെ ഉപദ്രവിക്കുവാൻ തയാറായ പടയാളിക്ക് നഷ്ട്ടമായ കാത് നൽകി കൊടുത്തു . ആ പത്രോസ് പിന്നീട് തന്റെ സ്നേഹ പ്രഭാഷണത്തിൽ ക്കൂടി ആയിരങ്ങളെ യേശുവിന് വേണ്ടി സാത്താന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു . പത്രോസ് മാത്രമല്ല ക്രിസ്തു ശിഷ്യരായ പൗലോസ് തുടങ്ങിയ അപ്പോസ്തോലന്മാരൊക്കെ അത് ചെയ്തു .അതിനു അവർ ഉപയോഗിച്ച ആയുധങ്ങൾ തികച്ചും വിചിത്രമായി നമുക്ക് തോന്നാം . പല വട്ടം പട്ടിണി , കഷ്ടത കള്ളൻമാരിൽ നിന്നും , കടലിൽ നിന്നും ഉള്ള ആപത്തുകൾ , ഇവയെല്ലാം വാർത്തെടുത്തതു് തികച്ചും കഠിന പരിശീലനം നേടിയ വീര യോദ്ധാക്കളെ ആയിരുന്നു ” വിദ്യാ ബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു ” എന്ന് രാജാവിനെ കൊണ്ട് പോലും പറയിപ്പിച്ച ജ്ഞാനിയായ പൗലോസും യേശുവിന്റെ ” സ്നേഹ കളരിയിൽ ” പരിശീലനം നേടിയവനാണ് . ലോകം തനിക്ക് നല്കിയതെല്ലാം ദമസ്‌കൊസിന്റെ പടിവാതിലിൽ തകര്ന്നടിഞ്ഞു . പിന്നീട് ഉദയം ചെയ്തത് ദയാലുവും , ഏത് കഷ്ട്ടവും സ്വീകരിക്കുവാൻ തയാറായ ഒരു “ക്രിസ്തു പോരാളി ” . യേശുവിന്റെ സ്നേഹം നിമിത്തം തന്റെ ജീവനെ വിലയേറിയതായി എണ്ണാത്തവൻ . ക്രിസ്തീയ മാർഗം അനുഗ്രഹത്തിന്റെ ഒരു കവിഞ്ഞൊഴുക്കല്ല .ക്ഷണികമായ ജീവിതത്തിൽ നിലനിൽക്കുന്ന ഒരനുഗ്രഹങ്ങളും ഇല്ല . ഇവിടെ ഉള്ളത് ഏതും താൽക്കാലികം മാത്രം .നിത്യ രാജ്യത്തിന്റെ ഒരു പടയാളി ആകുവാൻ യേശു നമ്മെ വിളിക്കുന്നു .

ന്യായപ്രമാണത്തിന് സാധിക്കാത്തത് .

Biju abraham atlanta.

ആശയ കുഴപ്പം ഉണ്ടാകേണ്ട . ന്യായപ്രമാണം ദൈവം തന്റെ ജനത്തിന് കൊടുത്തത് തന്നെ . പ്രപഞ്ചോത്പത്തിയിൽ ജനത്തിന് ഒരു വിലക്കെ ഉണ്ടായിരുന്നുള്ളു ” തോട്ടത്തിന്റെ നടുക്ക് നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുത് ” . മനുഷ്യൻ വിലക്ക് അവഗണിച്ച മനുഷ്യന് തന്റെ ജീവിതം മുൻപോട്ട് കൊണ്ടുപ്പോകുവാൻ ” അരുത് “കളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ദൈവത്തിൽ നിന്നും നേരിടേണ്ടി വന്നു . അതാണ് “ന്യായപ്രമാണം”. പേര് പോലെ തന്നെ അത്‌ മുഖപക്ഷം കാണിക്കാത്ത ഒരു ന്യായാധിപന്റെ തികച്ചും ന്യായമായ നിർദ്ദേശങ്ങളാണ് “ന്യായപ്രമാണം . ഈ പ്രമാണങ്ങൾ എല്ലാം ചെയ്ത് ദൈവത്തോട് നിരപ്പ് പ്രാപിക്കുവാൻ ബദ്ധപ്പെടുന്ന തന്റെ ജനത്തോട് മനസ്സലിഞ്ഞു നീതിമാനായിരിക്കുമ്പോൾ തന്നെ സ്നേഹ നിധിയായ ദൈവം മാനവ കുലത്തിനായി സമ്മാനിച്ച അനുഗ്രഹിക്കപ്പെട്ട “രക്ഷാപദ്ധതി ആണ് ” കാൽവരിയിൽ ക്കൂടി ഉള്ള വീണ്ടെടുപ്പ് . “കർമ്മ മാർഗം “പരാജയപ്പെടുന്ന സ്‌ഥാനത് “വിശ്വസത്താൽ ഉള്ള നീതീകരണം “വിജയിക്കുന്നു . കാൽവരിയിലെ ക്രൂശിൽ ക്കൂടി യേശു യേശു മാനവജാതിയുടെ” കർമ്മ മാർഗം ” എന്ന “അടിമ നുകം “എടുത്തു മാറ്റി .ഈ കൃപയുഗത്തിൽ കാലഹരണപ്പെട്ട കർമ്മ മാർഗത്തിൽ ആരും നീതികരിക്കപ്പെടുകയില്ല എന്ന് റോമാ ലേഖനം വ്യക്തമായി പഠിപ്പിക്കുന്നു . വിശ്വസിക്കുന്നവന് രക്ഷയുണ്ട് . ക്രൂശിലെ കള്ളൻ പോലും അവസാന നിമിഷം രക്ഷ പ്രാപിച്ചത് യേശുവിലുള്ള വിശ്വസത്തിന്റെ ഉന്നതമായ വിശ്വാസ പ്രഖ്യാപനത്തിൽ ക്കൂടി ആയിരുന്നു .
ന്യായപ്രമാണത്തിന് കഴിയാതിരുന്നത് സാധിപ്പാൻ യേശു ലോകത്തിലേക്ക് വന്നു . അവനിൽ വിശ്വസിച്ചാൽ നീ രക്ഷ പ്രാപിക്കും . അശുദ്ധരായി
പാളയത്തിന് പുറത്തു നിൽക്കേണ്ട കുഷ്ടരോഗികളും യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ട് സൗഖ്യം പ്രാപിച്ച സ്ത്രീയും ന്യായ പ്രമാണം ലംഖിച് വിശ്വസത്തിൽ ക്കൂടി വീണ്ടെടുപ്പ് പ്രാപിച്ചു . വിശ്വാസം അതാണ് രക്ഷക്കുള്ള ഏക മാർഗം . “പ്രവർത്തിയാലല്ല വിശ്വാസത്താൽ അത്രേ നാം നീതീകരിക്കപ്പെടുന്നത് “.