നിലനിൽക്കുന്നത് ഒന്ന് മാത്രം …….🌿

Biju Abraham Atlanta.

ലോകാരംഭത്തിൽ മൂന്ന് വ്യക്തികൾ പരസ്പര ബന്ധിതരായിരുന്നു . സൃഷ്ടിതാവായ ദൈവവുംതന്നെആരാധിക്കുകയും,സ്നേഹിക്കുകയും ചെയ്യുന്ന ആദം ഹവ്വ എന്നിവരും .തീർച്ചയായും സ്നേഹത്താൽ ഇഴ ചേർക്കപ്പെട്ട ഒരു “സ്നേഹ പാശം “. ഏദനിലെ വശ്യ മനോഹാരിതയിൽ അവരോടൊപ്പം സമയം ചിലവഴിക്കുന്ന സൃഷ്ടിതാവ് . എന്നാൽ വശ്യമായ ഏദനിലെ മനോഹര ദൃശ്യങ്ങളേക്കാൾ ഹവ്വയുടെ കണ്ണുടക്കിയത് ദൈവം വിലക്കിയ ” വിലക്കപ്പെട്ട കനിയിൽ ” ആയിരുന്നു . അതിൽ പങ്കാളിയായി ആദാമും വീഴുന്നു . അതിന്റെ ഫലമോ അതി കഠിനമായ ലോകാവസാനത്തോളം നിലനിൽക്കുന്ന കഷ്ട്ടതയും ദുഃഖ ദുരിതങ്ങളും “ആത്മമരണവും “. ഏദൻ തോട്ടത്തിന് പുറത്തായ മനുഷ്യൻ എന്നിട്ടും പാഠം പഠിക്കുന്നില്ല . സൃഷ്ട്ടാവിന്റെ മഹത്വം വിളിച്ചു ചൊല്ലി അവനെ സ്നേഹിക്കുവാൻ , കുടുംബ ബന്ധങ്ങളെ ദിവ്യമായി കരുതേണ്ടവർ ഇന്നും അവനെ മറന്ന് ഈ ലോകത്തിന്റെ ക്ഷണികമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ മൂല്യമായ സമയം ചിലവാക്കുന്നു . ഇവിടെ കാണുന്ന മനോഹര പുഷ്പങ്ങൾ കൊഴിഞ്ഞു പോകും . പാശ്ചാത്യ നാടുകളിൽ കാണുന്ന ഒരു മനോഹരമായ കാഴ്ചയുണ്ട് . വസന്ത കാലം കഴിഞ് ശിശിര കാലത്തിലേക്ക് മാറുന്ന പ്രകൃതി . പച്ച ഇലകൾ എല്ലാം മഞ്ഞയും ചുവപ്പും ആയി മാറി കണ്ണുകൾക്ക് കുളിർമ പകർന്ന് നിൽക്കും . എന്നാൽ തുടർന്ന് എന്താണ് സംഭവിക്കുന്നത് ? കണ്ണിന് ഇമ്പമായ ഈ ക്ഷണിക സൗന്ദര്യം “ശരത്കാല കാറ്റിൽ “എങ്ങോട്ടോ പറന്നു പോകും . ഇത് തന്നെ ആണ് മനുഷ്യനും . ത്രസിപ്പിക്കുന്ന സൗന്ദ്യം പുഴു തിന്നും , നിലനിക്കുന്നു എന്ന് നീ കരുതുന്നതൊക്കെ ജീവിതത്തിന്റെ ശരത്കാല കാറ്റിൽ പറന്നകലും . “ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരം ഇല്ലല്ലോ “.

നിലനിൽക്കുന്ന സൗന്ദര്യം എവിടെ ? ജീവൻ എന്ന നൂൽ പാലം ഒന്ന് കുലുങ്ങിയാൽ നീ വീഴുന്നത് “മരണം “എന്ന അഗാധ ഗർത്തത്തിലേക്കായിരിക്കും . അതിനാൽ ലോകത്തേക്കാൾ സൃഷ്ട്ടാവിനെ സ്നേഹിക്കൂ . ക്ഷണികമായതിനേക്കാൾ നിത്യമായതിനെ സ്നേഹിക്കൂ . പിശാചിനാൽ ആരും ഇനിയും വഞ്ചിക്കപ്പെടരുത് . വിലക്കപ്പെട്ട “കനികളെ “മനോഹര രൂപത്തിൽ വിൽക്കുവാൻ സാമർഥ്യമുള്ള ഒരു “കള്ളനായ സെയിൽസ്‌ മാൻ “ആണ് പിശാച് . അവന്റെ കുടില പദ്ധതികളെ തിരിച്ചറിഞ്ഞാൽ നമ്മൾ വഞ്ചിക്കപെടില്ല .ലോകവും , പ്രതാപവും അസ്തമിക്കും . എന്നാൽ നില നിൽക്കുന്നത് ദൈവ സ്നേഹവും അവന്റെ കരുതലും മാത്രം .

Thanks Giving.🇺🇸

Biju Abraham Atlanta.Today America 🇺🇸 celebrate Thanksgiving. Every fourth Thursday of November is chosen for the celebration.Even though there are different versions of the story of its origin . History says it started in 1621 . When the pilgrim fathers landed in us soil the native inhabitants prepared a meal and received them. In order to renew the nostalgia whole America still celebrating “Thanksgiving Day “ . Family members and friends gather around the table covered with turkey mashed potatoes. Stuffing, cranberries, and more. It’s a day of celebration. Thanking God Almighty for all the blessings and provisions in life. Though the country originated in pure Biblical principles in order to accommodate other nationalities country had to embrace other beliefs and cultures . As the country declares “ In God we trust “ let the American flag fly high and be a comfort to the other world nations. So many American missionaries left the country for the sake of propagating Jesus’s ultimate command. “Go and preach the whole world “ . many of them had to leave their families back home for the sake of Christ. Many died in foreign countries. It is each and every one of our responsibilities to carry out Jesus’s command to spread the whole world. As we enjoy the countless blessings in our life let us together say “ Thank Thee for everything “ God bless.

ഒരു കല്ലറയുടെ നിരാശ

Biju Abraham Atlanta.അങ്ങനെ ആ കല്ലറയുടെ ആഗ്രഹം പൂർത്തിയായി . പുതുതായി വെട്ടിയുണ്ടാക്കിയ ഒരു കല്ലറ . ശൂന്യമായിരുന്ന തന്റെ ഉള്ളിലേക്ക്‌ ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും വിശേഷതയുള്ളയാൾ കടന്നു വന്നു . മരണത്തിന്റെ കോട്ടകൊത്തളങ്ങൾക്ക് കാവൽ നിൽക്കുന്ന ആ കല്ലറ ഏറ്റവും അഹങ്കരിച്ചുനിന്നഒരു നിമിഷം . എന്നാൽ ആ അഹങ്കാരം ദിവസങ്ങൾക്കുള്ളിൽ തകര്ന്നടിഞ്ഞു . ലോകത്തിൽ ആദ്യമായി മരണത്തിന്റെ മുഖത്തേറ്റ ആദ്യത്തെ പ്രഹരം .ആകല്ലറയോട് മറ്റു പല കല്ലറകളും നിരവധി ചോദ്യങ്ങൾ ചോദിച്ചു . ആരായിരുന്നു ആ വ്യക്തി ? ഞാൻ അടക്കി വെച്ചിരിക്കുന്ന സാഹിത്യ നഭോ മണ്ഡലത്തിലെ ചക്രവർത്തി വില്യം ഷേക്‌സ്‌പിയറിനേക്കാൾ വലിയവനോ ? എന്റെ മടിയിൽ നിത്യ നിദ്രകൊള്ളുന്ന മഹാനായ അലക്സൻഡറെ കാൾ വലിയവനോ ? ലോകത്തെ വിറപ്പിച്ച നെപ്പോളിയൻ എന്റെ ഉള്ളിൽ ഉറങ്ങുന്നു , അതിലും വലിയവൻ ആര് ? മറ്റൊരു കല്ലറയുടെ ചോദ്യം ഉയർന്നു . അങ്ങനെ ഒരായിരം മഹത് വ്യക്തികളെ അടക്കിവാഴുന്ന മറ്റു കല്ലറകളുടെ ചോദ്യങ്ങൾ . അവൻ ആരായിരുന്നു ? മറുപടി പറഞ്ഞേ മതിയാകു .
ഒടുവിൽ നിരാശയോടെ ആ തുറക്കപ്പെട്ട കല്ലറ ആ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു ” അവൻ ഇവിടെയില്ല . അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു ” കാരണം അവൻ സാക്ഷാൽ ദൈവ പുത്രൻ ആയിരുന്നു . അവൻ മരണത്തിന്റെ സ്വേച്ഛാധികാരം തകർത്തെറിഞ്ഞു . എനിക്ക് മാത്രമല്ല നഷ്ട്ടം വരുന്നത് . അടഞ്ഞുകിടക്കുന്ന മറ്റ് കല്ലറകളെ ചൂണ്ടിക്കാട്ടി ലോകത്തിൽ തുറന്നു കിടക്കുന്ന ആ കല്ലറ ഇങ്ങനെ വിളിച്ചുപറഞ്ഞു .അവന്റെ വീണ്ടും വരവിൽ അടക്കപ്പെട്ടിരിക്കുന്ന എല്ലാ വിശുദ്ധന്മാരുടെ കല്ലറകളെയും അവൻ ശൂന്യമാക്കും . കാരണം അവൻ ദൈവപുത്രനായ യേശുവാണ് . സർവത്തിന്റെയും പരമാധികാരിയും അവസാന വാക്കും അവന്റേതുതന്നെ .

യേശുവിനെ അറിയുക 🌷


Biju Abraham Atlanta.

സഹായം ആവശ്യമായുള്ള മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയായി ലാസർ നിലകൊള്ളുന്നു . സഹായിക്കാൻ ഒരുവൻ മാത്രം . അത്‌ യേശു ആണ് .യേശുവിനെ അവന്റെ ശക്തിയെ പൂർണമായി മനസ്സിലാക്കിയിട്ടില്ലാത്ത മനുഷ്യവർഗം . പ്രശ്നങ്ങളിൽ നാം പതറി പോകുന്നു . കൊടും കാറ്റിൽ നമ്മൾ ഭയപരവശരായി വലഞ്ഞുപോകുന്നു . ഇളകുന്ന ജീവിത പടകിനെ നോക്കി നാം പ്രാണ ഭയത്താൽ നിലവിളിക്കുന്നു . മരിച്ചാലും ജീവനിലേക്കു മടക്കിവരുത്തുവാൻ കഴിവുള്ളവൻ കൂടെയുള്ളപ്പോൾ നാം വെറുതെ ഭയപ്പെടുന്നു .
പടക് തകർന്നാലും നാം താഴേക്കു താഴുന്നത് യേശുവിനൊപ്പം ആയിരിക്കും എന്നും ആയതിനാൽ അങ്ങനെ സംഭവിച്ചാൽ തന്നെയും നമ്മെ കൈപിടിച്ചുയർത്തി എടുക്കുവാൻ ശക്തൻ ആണ് യേശു എന്ന സത്യം പാടെ മറന്നുകൊണ്ട് പ്രതിസന്ധിവേളകളിൽ നാം നിലവിളിക്കുന്നു . ആ നിലവിളിയാണ് ലാസറിന്റെ വീട്ടിലും ഉയർന്നത് . ” നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു ” എന്താണ് ഇത്‌ വെളിപ്പെടുത്തുന്നത് ? യേശു പടകിൽ തൊട്ടരികിൽ ഉറങ്ങുമ്പോഴും പ്രാണഭയത്താൽ ശിഷ്യന്മാർ അലറുന്ന തിരകളെനോക്കി പ്രാണഭയത്താൽ നിലവിളിച്ചു . എന്തേ അവർ നിലവിളിക്കുന്നു . ഉത്തരം ലളിതം . പ്രാണഭയം . അറിയേണ്ടപോലെ യേശുവിനെ അറിഞ്ഞിരുന്നു എങ്കിൽ ഈ നിലവിളി ഒരിക്കലും അവിടെ ഉയരുകയില്ല . ലാസർ മരിച്ചു എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞ ഒരു കുടുംബത്തിന്റെ നിലവിളി . യേശു അടുത്തുനിൽക്കുമ്പോഴും പരിവേദനങ്ങളും , കരച്ചിലും ഉയരുന്ന ഭവനം . ശക്തനായി ഏത് പ്രതിസന്ധിയിൽ നിന്നും നമ്മെ വിടുവിക്കുവാൻ തയാറായി യേശുവിന്റെ സാമീപ്യം നമ്മോടൊപ്പം ഉള്ളപ്പോളും വെറുതെ നിലവിളിക്കുന്നവരല്ലേ നമ്മൾ . യേശുവിന്റെ പ്രവർത്തി വെളിപ്പെടുന്നത് അവന്റെ സമയത്തു മാത്രം . കാനാവിൽ വിരുന്നുവീട്ടിൽ അത്‌ വെളിപ്പെട്ടത് അവന്റെ സമയത്തു മാത്രം . മരിച്ച ലാസറിന്റെ ഉയിർപ്പ് സംഭവിച്ചത് അവന്റെ സമയത്തു മാത്രം . അതാണ് അത്‌ അത്ഭുതമായും ആശ്ചര്യവും ആയി തീരുന്നത് .
അവസാനം ലഭിച്ച വീഞ്ഞ് പോലെ അതിന് മധുരിമ ഉണ്ടാകും . അവന്റെ പ്രവർത്തികൾ അനുസ്യുതം തുടർന്നുകൊണ്ടേയിരിക്കും . ഒന്ന് മാത്രം അവൻ എന്തിനും ശക്തൻ ആണ് എന്ന് ഉറച്ചു വിശ്വസിക്കുക അത്രമാത്രം .

എന്റെ കൂട്ടുകാരൻ ആര് ?


Biju Abraham Atlanta.

തന്റെ കൂട്ടുകാരൻ ആര് എന്ന് ഓർക്കാൻ കഴിവില്ലാത്ത മറവി രോഗം ബാധിച്ച ഒരുവന്റെ ചോദ്യം അല്ല ഇത്‌ . ന്യായപ്രമാണങ്ങളിൽ സമഗ്ര പാണ്ഡിത്യമുള്ള ഒരു ന്യായ ശാസ്ത്രി യേശുവിനോട് ചോദിച്ച ഒരു കുടുക്ക് ചോദ്യം .
യേശുവിന്റെ മറുപടി എത്ര മാനോഹരം .

മറുപടി ഒരു നല്ല ശമര്യക്കാരന്റെ ഉദാഹരണമായി ലോകത്തിന്‌ നല്കി . വേദപ്രമാണങ്ങളും , ന്യായപ്രമാണങ്ങളും അരച്ചുകലക്കി കുടിച് ഏമ്പക്കവും വിട്ട് കാലും നീട്ടിയിരിക്കുന്ന അഭിനവ ന്യായ ശാസ്ത്രിമാരും മറ്റുള്ളവരും ലജ്ജിക്കണം . കാരണം ” പ്രവർത്തിയില്ലാത്ത വിശ്വാസം ചത്തതാകുന്നു ” എന്ന വചനം എത്ര അന്വർത്ഥമായി ഇതിലും മനോഹരമായി പറഞ്ഞു കൊടുക്കുവാൻ ഗുരുവിന് മാത്രമേ സാധിക്കുകയുള്ളു . ആഴമേറിയ ദൈവ സ്നേഹം ഉള്ളിൽ ഇല്ലാതെ നീ എത്ര പള്ളിയിൽ പോയാലും , മനുഷ്യന് വിളങ്ങുവാൻ ഏതെല്ലാം കാര്യങ്ങൾക്ക് നേതൃത്വം നൽകിയാലും , ദേഹം വിയർക്കാതെ സ്റ്റേജ് പെർഫോമൻസ് നടത്തിയാലും എല്ലാം വെള്ളത്തിൽ വരക്കുന്ന വരക്കു തുല്യം . ആരാണ് നമ്മൾ എന്നറിയുക ആരാണ് നമ്മുടെ കൂട്ടുകാർ എന്നറിയുക .

ഇതിലും വലിയ ഒരുസന്ദേശം ലോകത്തിന്‌ നൽകുവാൻ ആർക്ക് കഴിയും . അതാണ് യേശുവിന്റെ നിസ്തുല്യത .

പ്രോത്സാഹനം

Biju Abraham Atlanta.

സുന്ദരമായി പാടുന്ന കുയിലിനും , രമ്യമായി നൃത്തം ചെയ്യുന്ന മയിലിനും പ്രോത്സാഹനം നൽകുവാൻ , കൈയ്യടിക്കുവാൻ ആരും ഇല്ല എങ്കിലും , അവർ തങ്ങളുടെ പ്രവർത്തി തുടർന്നു കൊണ്ടേയിരിക്കും . കാരണം അത്‌ അവയുടെ ജീവന്റെ ഭാഗം ആണ് . പാട്ടു നിർത്തിയാൽ കുയിലിന്റെ മേന്മയും , നൃത്തം നിർത്തിയാൽ മയിലിന്റെ ഭംഗിയും അസ്തമിക്കും . നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും നമ്മുടെ ജീവൻ തുടിക്കണം , അപ്പോൾ അത്‌ മനോഹരവും ,ഉത്തമവും ആകും .

നാം കാണുന്നില്ലെങ്കിലും നമ്മെ കാണുന്ന , നമ്മുടെ സത് പ്രവർത്തികളിൽ സന്തോഷിക്കുന്ന , നമ്മെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു ദൈവം ഉണ്ട്‌ . ആരും കാണാതെ നാം ചെയുന്ന ഓരോ നല്ല പ്രവർത്തികൾക്കും അവന്റെ പക്കൽ പ്രതിഫലം ഉണ്ട് . എന്തെല്ലാം തടസ്സങ്ങൾ മുൻപിൽ വന്നാലും അരുവി നിർഗ്ഗളമായി ഒഴുകും . അതിന്റെ ഒരിറ്റ് നനവിനായി ദാഹിച്ചിരിക്കുന്ന വൃക്ഷ ലതാദികളെ അത്‌ നിരാശപ്പെടുത്തില്ല . അതിന്റെ അവസാന തുള്ളി ജീവരസവും അത്‌ നല്കികൊടുക്കും . സൗരഭ്യം പരത്തി നിൽക്കുന്ന റോസാച്ചെടി തന്റെ ജീവരസം ഒപ്പിയെടുത്തുകൊണ്ട് അടുത്ത ചെടിയിലേക്ക് പറന്നു പോകുന്ന കരിവണ്ടിനെ തന്റെ മുള്ളുകളാൽ കുത്തി നോവിക്കില്ല . നാം ഈ പകൃതിയിൽ കാണുന്നതെല്ലാം സാധന പാഠങ്ങളായി നമുക്കു മുന്പിലുണ്ട് . സൃഷ്ടിയിലൂടെ സൃഷ്ട്ടാവിന്റെ മഹത്വം കാണുക . ലോകരക്ഷകനായ യേശുവിനെ ലോകത്തിന്‌ കാണിച്ചുകൊടുക്കുവാൻ പറ്റിയ ഏറ്റവും നല്ല കാര്യം നാം നമ്മെ തന്നെ യേശുവിനായി രൂപപ്പെടുത്തി ലോകത്തിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുക എന്നതാണ് .സർവ ശക്തിയും , ദൂത പരിരക്ഷയും മാറ്റി വെച്ചുകൊണ്ട് പീലാത്തോസിന്റെ കൊട്ടാരത്തിൽ ഒരു കുഞ്ഞാടിനെപ്പോലെ നിന്ന യേശുവിന്റെ മാതൃക , അതാകണം ക്രിസ്ത്യാനിയുടെ മുഖമുദ്ര . അവിടെ പ്രോത്സാഹനത്തിന്റെ ആരവ ശബ്ദങ്ങളോ , കരഘോഷമോ മുഴങ്ങുകയില്ലായിരിക്കും , എന്നാൽ സ്വർഗം അതെല്ലാം കുറിച്ച് വെക്കും .പ്രതിഫലം നൽകുന്ന നാളിൽ നിന്റെ കരങ്ങൾ ബലപ്പെട്ടു തന്നെയിരിക്കും . ഒരു മനോഹരമായ കഥയുണ്ട് . ഒരു ഗുരുവിന്റെ രണ്ട് ശിഷ്യന്മാർ തങ്ങളുടെ വിദ്യകൾ എല്ലാം പൂർത്തിയാക്കി . ഗുരുകുല പാഠ്യ പദ്ധതിയിലെ അവസാന പരീക്ഷ . ഗുരു രണ്ട് പേരെയും വിളിച്ചു . നിങ്ങള്ക് ഞാൻ ഓരോ മുറികൾ തരും . സന്ധ്യക്ക്‌ മുൻപേ നിങ്ങൾ ആമുറി നിറയ്ക്കണം . അത് എങ്ങനെ ചെയ്യാം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം . രണ്ട് ശിഷ്യന്മാരും ആലോചനയിലായി . എങ്ങനെ , എന്തുകൊണ്ട് ഞാൻ എന്റെ മുറി നിറക്കും ? സമയം കടന്നുപോകുന്നു . ഹാ എത്ര എളുപ്പം , ചിതറി കിടക്കുന്ന ചപ്പുചവറുകൾ വാരിയെടുത്തുകൊണ്ടുവന്ന്‌ ഒരുവൻ തന്റെ മുറി നിറച്ചു . ആരും മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധം വമിക്കുന്ന മുറി . അവൻ വാതിൽ പുറത്തുനിന്നും ബന്ധിച് ഗുരുവിന്റെ വരവിനായി കാത്തുനിന്നു . അപ്പോൾ ആണ് അവൻ തന്റെ കൂട്ടുകാരന്റെ മുറിയിലേക്കു നോക്കിയത് . ഒന്നും ആയിട്ടില്ല . ഇനിയും ചുരുങ്ങിയ സമയമേ മുൻപിൽ ഉള്ളൂ . വിഡ്ഢി “കിട്ടുന്നത് എന്തെങ്കിലും കൊണ്ട് മുറി നിറക്കാതെ സമയം നഷ്ടപ്പെടുത്തുന്ന ഭോഷൻ”. ഇവൻ ഈ പരീക്ഷയിൽ തോറ്റത് തന്നെ .”നിറക്കാൻ പറഞ്ഞാ നിറയ്ക്കണം അനുസരിക്കാൻ പഠിക്കണം “അതാണ് അവനില്ലാത്ത പല ഗുണങ്ങളിലും ഒന്ന് . അവന്റെ മുഖത്തു വിടർന്ന ഒരു പുഞ്ചിരി അത്‌ പരിഹാസത്തിന്റെ ചിരിയായിരുന്നു . മറ്റേ ശിഷ്യൻ അവന്റെ മുറി വൃത്തിയായി അടിച്ചു വാരി , മാറാലകൾ നീക്കി ഭംഗിയാക്കി . അവൻ പുറത്തേക്കുപോയി . മടങ്ങിവന്നത് ഒരു ചെറിയ പൊതിയും ആയി . അവൻ ആ പൊതി തുറന്ന് അതിൽ ഉണ്ടായിരുന്ന സുഗന്ധ ദ്രവ്യങ്ങളും , സുഗന്ധം പരത്തുന്ന തിരികളും കത്തിച്ചു മുറിക്കുള്ളിൽ വെച് മുറി അടച്ചു . മുറി മുഴുവൻ സുഗന്ധം നിറഞ്ഞു .
നോക്കുക . ഒരേ ഗുരുവിന്റെ രണ്ട് ശിഷ്യന്മാർ . നൽകപ്പെട്ട നിർദേശം ഒന്ന് . പക്ഷെ പ്രകടമായ ഒരു വിത്യാസം അവിടെ ഉണ്ട് . മനോഭാവത്തിലും , വീക്ഷണത്തിലും ഉള്ള വ്യത്യാസം . ഗുരു വന്ന് ആദ്യത്തെ മുറി തുറന്നു . മൂക്കും പൊത്തി ഓടി . അടുത്ത മുറി തുറന്നു . എങ്ങും സൗരഭ്യം . ദുർഗന്ധം അകറ്റുന്ന സുഗന്ധം എങ്ങും പടർന്നു . ഗുരു തന്റെ വിജയിയായ ശിഷ്യനെ മനസ്സ് നിറഞ്ഞു ആശീർവദിച്ചു . ഇത് നൽകുന്ന ഒരു പാഠം ഉണ്ട് . ഗുരുവിന്റെ മനസ്സറിയുക . പ്രവർത്തിയുടെ “അളവിലല്ല” അതിന്റെ “മനോഹാര്യതയിലാണ്” ഗുരുവിന്റെ പ്രസാദം വെളിപ്പെടുന്നത് . “നല്ല ഗുരുവിന്റെ”വാക്കുകളെ വ്യക്തമായി മനസ്സിലാക്കി അവന് വേണ്ടി പ്രവർത്തിച്ചു വിജയിക്കുക .

ദുർബുദ്ധിയെ നിന്നെ കാത്തിരിക്കുന്നത് ഒരു മുഴം കയറോ ?


Biju Abraham Atlanta.

യേശുവിനെ അറിഞ്ഞ ശിഷ്യൻ .അവന്റെ മേശയിൽ പന്തിഭോജനത്തിനായി

കടന്നുവരുന്നു. ഗുരുവിനെ ഒടുക്കുവാൻ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഒപ്പം ചേർന്ന് ഗൂഢാലോചന നടത്തിയിട്ട് ആരാധന നടത്തുന്നു . അപ്പം മുറിക്കുന്നു .ഒടുക്കത്തെ ആരാധന . ദൈവരാജ്യത്തിന്റെ പ്രമാണങ്ങൾ നന്നായി അറിഞ്ഞവർ ലോകത്തിലെ താത്കാലിക നേട്ടങ്ങൾക്കായി ശത്രുവിന് രഹസ്യമായി കരം കൊടുത്തിട്ട് മാന്യതയുടെ വസ്ത്രം ധരിച്ചുകൊണ്ട് ഗുരുവിനെ ആരാധിക്കുവാൻ ശ്രമിക്കുന്നു . എന്തോന്ന് ആരാധന . വ്യവസ്ഥയില്ലാത്ത ആരാധനയിൽ സാത്താൻ പാടി തകർക്കും . എന്നാൽ സകലവും അറിയുന്ന ഗുരുവിനു പോലും നിന്നെ രക്ഷിക്കുവാൻ സാധിക്കയില്ല . കാരണം നിന്റെ പ്രവർത്തിയുടെ പൂർണ ഉത്തരവാദിത്വം നിന്റെ തെരഞ്ഞെടുപ്പിലാണ് . സാത്താൻ കള്ളനും , ഭോഷ്കിന്റെ പിതാവും ആണ് .നീ ചാകുന്നതിന് മുൻപ് ഒരു നൂറുകൂട്ടം കാര്യങ്ങൾ നിനക്ക് ഈ ഭൂമിയിൽ ആസ്വദിക്കാം എന്നവൻ പറയും . അതിനുള്ള മുപ്പത് വെള്ളിക്കാശും അവൻ ഒപ്പിച്ചുതരും . ഗുരുവിന് നീ നൽകുന്ന വിലയാണത് . അത്‌ ദൈവാലയത്തിൽ ചിതറി വീഴും സമാധാനം നഷ്ട്ടപെട്ടവൻ അവസാനമായി അലറിക്കരഞ്ഞുകൊണ്ട് ഒരുമുഴം കയറിൽ തൂങ്ങിയാടും . ദൈവവ്യവസ്ഥിതിയെ താത്കാലിക നേട്ടങ്ങൾക്കായി വിസ്മരിക്കുന്ന എല്ലാവരും പഠിക്കേണ്ട പാഠം . കാരണമില്ലാതെ നിന്റെ കണ്ണുനീർ വീണാൽ ഈ ഭൂമിയിൽ തന്നെ അതിന് ദൈവം മറുപടി അയക്കും . വ്യവസ്ഥയില്ലാത്ത ആരാധനയും , പ്രകടനവും ഒക്കെ സാത്താന്റെ മായാചന്തയിലെ വിലകുറഞ്ഞ ചരക്കുകളാണ് . അതിൽ വീണുപോകുന്നവർക്ക് അയ്യോ കഷ്ട്ടം . ദൈവരാജ്യം വാതിക്കലായിരിക്കുന്നു . കപടതകളും , പൊയ്മുഖങ്ങളും ദൂരെ എറിയുന്നവരെ മാത്രമേ കർത്താവ് ചേർക്കയുള്ളു .

ദൈവത്തിന് തെറ്റ് പറ്റിയോ ?

Biju Abraham Atlanta.

മനുഷ്യനെ സൃഷ്ട്ടിച്ചതിൽ ദൈവത്തിന് തെറ്റ് പറ്റിയോ .ഉത്തരം : തീർച്ചയായും ഇല്ല . എല്ലാം അറിയുന്ന ദൈവം മനുഷ്യൻ പാപം ചെയ്യുമെന്ന് മുൻപേ അറിഞ്ഞിരുന്നു .

എന്നാൽ എന്തുകൊണ്ട് മനുഷ്യനെ പാപം ചെയ്യാൻ സാധിക്കാത്തവനായി സൃഷ്ടിച്ചില്ല ?
ഉത്തരം : ദൈവം മനുഷ്യനെ പൂർണ സ്വാതന്ത്ര്യത്തോടെ സൃഷ്ട്ടിച്ചു . എന്തും ചെയ്യുവാനുള്ള സ്വാതത്ര്യം ഉണ്ട് . എന്നാൽ എന്ത് ചെയ്യാം എന്ത് പാടില്ല എന്ന് നിയമവും ഉണ്ട് .
ദൈവത്തിന്റെ നിയമങ്ങൾ നമ്മുടെ ഇഷ്ട്ടത്തിനായി മാറ്റി വെയ്ക്കുവാൻ സാധ്യമല്ല .കാരണം അവൻ ആണ് നമ്മുടെ സൃഷ്ടിതാവ് . അവനിലാണ് സമ്പൂർണ അധികാരവും നിക്ഷിപ്‌തമായിരിക്കുന്നത് .
ദൈവം വെച്ച കൽപ്പനകൾ കാറ്റിൽ പറത്തിയ മനുഷ്യൻ ശാപഗ്രസ്തനായി . എന്നാൽ ദൈവസ്നേഹത്തിന്റെ വറ്റാത്ത ഉറവ കാൽവരിയിൽ പാഞ്ഞൊഴുകി . വിശ്വസിക്കുന്നവർക്ക് അത്‌ രക്ഷയായും , നിത്യജീവിതത്തിന് അത്‌ അടിസ്ഥാനമായും മാറുന്നു . എന്നാൽ അവിടെയും കൽപ്പനകൾ പാലിക്കപ്പെടേണ്ട ഉണ്ട് . യേശു കർത്താവ് മാതൃക കാണിച്ചതും , ശിഷ്യന്മാരും അപ്പോസ്തോല ഗണങ്ങളും പ്രമാണിച്ചു പോന്ന കല്പനകളും ക്രിസ്തു ഭക്തർ അനുഷ്ഠിക്കാതെ മറ്റ് മാർഗമില്ല . സ്നേഹത്തിന്റെയും ,കല്പനകളുടെയും , സമ്മിശ്ര ഭാവമാണ് നാം ക്രിസ്തുവിൽ കാണുന്നത് .അവന്റെ ഇഷ്ട്ടം ചെയ്യുന്നവരെ ചേർത്തുകൊള്ളുവാൻ അവൻ രാജാവായി വരുന്നു .

Happy Father’s Day 🌷

Biju Abraham Atlanta.

എല്ലാ പിതാക്കന്മാർക്കും സന്തോഷകരമായ ഒരു “പിതൃ ദിനം ” ( Fathers Day ) ആശംസിക്കുന്നു . മക്കളാൽ കരുതപ്പെടുന്നതും , അവരുടെ സന്തോഷ മുഖങ്ങളും അവർക്ക് ചൈതന്യം പകരുക തന്നെ ചെയ്യും . എല്ലാ ദിവസവും അവരെ കരുതുന്നവർക്കും ഓർക്കുന്നവർക്കും “ഈ ഒരു ദിനം “തികച്ചും ഒരു പ്രത്യേകത ഉള്ളതായിരിക്കും .
സ്നേഹനിധിയായ പിതാവിനെ തന്റെ “അളവറ്റ സ്നേഹത്താൽ “ലോകത്തിന്‌ വെളിപ്പെടുത്തിയ ഒരു പുത്രനുണ്ട് അവന്റെ പേരാണ് യേശു ക്രിസ്തു . തന്റെ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റുവാൻ ” പിതാവേ അങ്ങയുടെ ഇഷ്ട്ടം ചെയ്യുവാൻ ഞാനിതാ വരുന്നു ” എന്ന് പറഞ്ഞു വെറും “വാക്കിലൂടെ “അല്ല പ്രവർത്തിയിലൂടെ” തന്നെ ഘോരമായ ക്രൂശിലോളം തന്നെ ഏൽപ്പിച്ചു കൊടുത്ത പുത്രസ്നേഹം , അവിടെയാണ് കരുതലുള്ളത് . ആ പിതാവിന്റെ സ്നേഹവും നിസ്തുല്യമാണ് . സകല മാനവജാതിക്കും മാതൃക ആകേണ്ടതിന്നു “നിന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ പോലും എനിക്കർഹതയില്ല “
എന്ന്‌ വിളിച്ചു പറഞ്ഞ യോഹന്നാന്റെ വാക്കുകളെ തടഞ്ഞുകൊണ്ട് അവന്റെ കൈക്കീഴിൽ തന്നെ “ഇങ്ങനെ സകല ദൈവീക നീതിയും നിവർത്തീകരിക്കപ്പെടട്ടെ “എന്ന് പറഞ്ഞു യോർദാൻ നദിയിൽ ഇറങ്ങി സ്നാനം ഏറ്റു കഴിഞ്ഞ ഉടൻ . പിതാവിന്റെ ആശീർവാദ ശബ്ദവും മുഴങ്ങി കേട്ടു . “ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു “.
അതാണ് ഉത്കൃഷ്ടമായ പിതൃ പുത്ര സ്നേഹം . ദൈവം വച്ചിരിക്കുന്ന സകല കൽപ്പനകളും പാലിക്കപ്പെടേണം . “നിനക്ക് ദീർഘായുസ്സ് ഉണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക “എന്ന് ബൈബിൾ വിളിച്ചു ചൊല്ലുന്നു . കടപ്പാടുകളും കൽപ്പനകളും പാലിക്കപ്പെടുമ്പോൾ സ്വർഗ്ഗവും സന്തോഷിക്കും . ദൈവം സഹായിക്കട്ടെ .

യേശു ശ്രദ്ധിക്കുന്ന ചില നിലവിളികൾ .

Biju Abraham Atlanta.

പ്രതീക്ഷ അറ്റവരുടെ നിലവിളി …….നഷ്ടപ്പെട്ടതിന്റെ നിലവിളി ,കഷ്ട്ടപെടുന്നവരുടെ നിലവിളി …… നല്ല ഇടയൻ എല്ലാം കേൾക്കുന്നു .
“ഞാൻ നല്ല ഇടയൻ ആകുന്നു നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു “. യേശു പറഞ്ഞ വാക്കുകൾ , “യേശു പ്രവർത്തിച്ചു കാണിച്ച “വാക്കുകൾ . ആ നല്ല ഇടയൻ ആടുകൾക്കായി തന്റെ ജീവനെ നല്കി .
ഒരു മനുഷ്യന് നൂറ് ആട് ഉണ്ടെന്നിരിക്കട്ടെ .അതിൽ ഒന്ന് നഷ്ട്ടപെട്ടാൽ ബാക്കി തൊണ്ണൂറ്റി ഒൻപതിനേയും വിട്ടിട്ട് . നഷ്ട്ടപെട്ടതിനെ തിരഞ്ഞു പിടിച്ചു യഥാസ്ഥാനപ്പെടുത്തുന്ന ഒരു നല്ല ഇടയൻ .
നഷ്ട്ടപെട്ടതിനെ അനേഷിക്കുമ്പോൾ ഇടയന് ഒന്നറിയാം “ഒന്ന് “മാത്രമേ നഷ്ട്ടപ്പെട്ടു എന്ന് .അതായത് തന്റെ ആടുകൾ ഓരോന്നിന്റെ മേലും തന്റെ ദൃഷ്ടി ഉണ്ട് എന്ന് സാരം .നഷ്ട്ടപ്പെടുന്നതിനെ കണ്ടെത്തുന്നതിനായി എന്തു ത്യാഗവും സഹിക്കാൻ തയാറുള്ള ഒരു നല്ല ഇടയൻ . “മുള്ളുകൾ നിറഞ്ഞ വഴിത്താരകളിലും ആ സ്നേഹവും കരുതലും തേടിയെത്തും “. കാൽവരിയോളം ആ സ്നേഹം നമ്മെ തേടി വന്നു . നഷ്ട്ടപെട്ടതിന്റെ നിലവിളിക്കായി കാതോർതിരിക്കുന്ന യേശു എന്ന നല്ല ഇടയൻ . “ദാവീദ് പുത്രാ എന്നോട് കരുണ ഉണ്ടാകണമേ “എന്ന നിലവിളിയുടെ ഉറവിടം കണ്ടെത്തി കുരുടന് സൗഖ്യം നല്കിയ ഇടയൻ . വലിയ പുരുഷാരം തിക്കി തിരക്കുമ്പോൾ പന്ത്രണ്ട് വർഷം ശാരീരിക വ്യഥ അനുഭവിച്ച ഒരു സാധു സ്ത്രീയുടെ “നിശബ്ദ തേങ്ങലുകൾക്ക് “മുൻപിൽ തന്റെ “വസ്ത്രത്തിന്റെ തൊങ്ങലിൽ “ക്കൂടി മറുപടി നല്കിയ നല്ല ഇടയൻ യേശു .മറുകരയിൽ ശവ കല്ലറകൾക്ക് നടുവിൽ ബഹുശതം ഭൂതങ്ങൾ ബാധിക്കപ്പെട്ടു ആരാലും രക്ഷിക്കുവാൻ സാധ്യമല്ലാതിരുന്നവനെ തേടിയെത്തുന്ന നല്ല ഇടയൻ . ശിഷ്യ ഗണങ്ങൾ കേൾക്കാതിരുന്ന ആ ഭൂത ഗ്രസ്തന്റെ നിലവിളി ആ നല്ല ഇടയൻ മാത്രം കേട്ടു . വേദനയോടെ നിലവിളിക്കുന്നവർ , നിശബ്ദമായി തേങ്ങുന്നവർ , എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരത്തിന് ഇനിയും സാധ്യത കാണുന്നില്ല എന്ന് തല തല്ലി കരയുമ്പോൾ ഒന്ന് ഓർക്കുക . മരിച്ചു നാലു ദിവസം കഴിഞ്ഞ ലാസറിന്റെ വീട്ടിലേക്ക് ജീവന്റെ തുടിപ്പുമായി ചെന്ന് വിലാപ ഭവനത്തെ സന്തോഷ ഭവനമാക്കിയവൻ യേശു .അവൻ എല്ലാം അറിയുന്നു . ആശയറ്റ സ്ഥാനത്തു നമ്മുടെ നിലവിളി ഉയർന്നാൽ ഒരു കാര്യം ഉറപ്പാണ് അവിടെ വിടുതൽ നടക്കും എന്നത് . അവിടെ അത്ഭുതം നടക്കും തീർച്ച , അതിൽ എല്ലാം ഉപരി ആ ഇടയനിൽ നിന്നും “നിത്യജീവന്റെ ജീവിപ്പിക്കുന്ന മൊഴികളും “നാം കേൾക്കും . “അധ്വാനിക്കുന്നവരും , ഭാരം ചുമക്കുന്ന ഏവരുമായുള്ളവരെ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും “
എന്ന് വിളിച്ചുപറഞ്ഞ യേശു ഇന്നും നമ്മുടെ ഓരോ നിശബ്‌ദ തേങ്ങലുകളും കേൾക്കുന്നു . സകലത്തിനും മറുപടി ആ നല്ല ഇടയന്റെ പക്കൽ ഉണ്ട് . ‌ “നാളുകൾ “നമുക്ക് മുൻപിൽ സുധീർഘമായി തോന്നിയാലും “അവന്റെ സമയത്തിൽ “അത്‌ വെളിപ്പെടുക തന്നെ ചെയ്യും .”അവന്റെ പ്രവർത്തികൾക്ക് അതിരുകളില്ല ,അവന്റെ സ്നേഹത്തിന് അളവുകളും ഇല്ല” . നമ്മെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു നല്ല ഇടയൻ ആണ് യേശു .പച്ചമേച്ചിൽ പുറങ്ങളും ,സ്വസ്ഥയുള്ള വെള്ളവും നമുക്കായി ഒരുക്കുന്ന ഒരു നല്ല ഇടയൻ . ആ നല്ല ഇടയനിൽ ആശ്രയം വയ്ക്കുന്നവർ ലജ്ജിതരാകില്ല നിശ്ചയം .