Biju Abraham Atlanta.
അപ്പൻ വിലക്കിയ വിലക്കുകളും സ്നേഹപാശത്താൽ ബന്ധിച്ച വേലികളും തട്ടിതെറിപ്പിച്ചൊരു “ദൂർത്തപുത്രൻ “.
“ഞാൻ “
കിട്ടിയതെല്ലാം കൈക്കലാക്കി കൂട്ടുകാർക്കൊപ്പം ആനന്ദിക്കാൻ സ്നേഹഭവനം വിട്ടൊരു “മുടിയൻ പുത്രൻ “.
“ഇതല്ലേ ജീവിതം , ഇതല്ലേ സന്തോഷം….. തിന്നുകുടിച്ചു “ഞാൻ “ആനന്ദിക്കും “
എത്രയോ കൂട്ടുകാർ എന്നരികിൽ .
അവർ കോരി നിറയ്ക്കുന്നു …..മധുചഷകങ്ങളിൽ ഉന്മത്തരായി നടനം ആടുന്ന മാദകമദിനികൾ തൻ ലാസ്യഭംഗി ആകെ ഉയർത്തുന്ന മാസ്മര താളത്തിൽ “എന്നെ”മറന്നു “ഞാൻ”പാപ വഴികളിൽ .
കൈയ്യിൽ കരുതിയ പണം ഒക്കെ തീർന്നപ്പോൾ “ഉറ്റ സ്നേഹിതർ “വിട്ടുമാറി.
തഞ്ചത്തിൽ തോഴികൾ അകന്നുമാറി .
വിശപ്പിൻ കാഠിന്യം കൂടി വന്നപ്പോൾ
പന്നിയെ മേയിക്കും ജോലി ചെയ്തു .
കിട്ടുന്ന ആഹാരം തികയാതെ വന്നപ്പോൾ
ഒട്ടും മടിക്കാതെ കട്ടു തിന്നു പന്നിക്കുനൽകേണ്ട ആഹാരവും .
ദേഷ്യത്താൽ പന്നികൾ മുക്രയിട്ടു “ഇവനൊരു തരം താണ പന്നി തന്നെ നമ്മളെക്കാളും നികൃഷ്ട്ട ജീവി “.
കഴിഞ്ഞകാലത്തിന്റെ നല്ലൊരോർമ്മകൾ തെളിഞ്ഞു മനസ്സിൽ ഒരു നീറ്റലായി .
കുറ്റബോധത്തിന്റെ മുള്ളുകൾ ചവിട്ടി “ഞാൻ “
കരഞ്ഞു വീണു തളർന്നുപോയി .
ഓർമ്മയിൽ വന്നു പിതാവിന്റെ കണ്ണീർ പൊടിഞ്ഞൊരു സ്നേഹ മുഖം .
കൈവിട്ടകലുന്ന പ്രിയനാം പുത്രനെ
ഉറ്റു നോക്കുന്ന മുഖം തെളിഞ്ഞു എൻ “കുറ്റബോധത്തിന്റെ കണ്ണാടിയിൽ”.
ഒളിവീശിയെത്തി “സുബോധത്തിന്റെ നുറുങ്ങു വെട്ടം “.
തെളിഞ്ഞു അതെൻ ഹൃദയത്തിൽ ഒളിമിന്നലായ്.
തെറ്റുകൾഎല്ലാംപൊറുത്തീടുന്ന താതന്റെ “സൽപുത്രനായി “മാറാൻ .
ഒരു പുതു ജീവിതത്തിന്റെ തുടക്കമായി .