ദൈവമേ എന്തുകൊണ്ടിങ്ങനെ ……

Biju Abraham Atlanta.

ഒരിക്കൽ എങ്കിലും ഈ വാക്കുകൾ അല്ലെങ്കിൽ സമാനമായ അർത്ഥത്തിലുള്ള വാക്കുകൾ ജീവിതത്തിൽ പറയാത്തവരുണ്ടോ ?
ഈ ലോകത്തിൽ വിരിയുന്ന ഓരോ പൂക്കളും മനോഹരങ്ങളാണ് .എന്നാൽ അവയുടെ ഒക്കെ “റാണിയായി “റോസാ പുഷ്പത്തെ വിശേഷിപ്പിക്കാറുണ്ട് . വളരെ ചുരുങ്ങിയ ആയുസ്സ് മാത്രമുള്ള ഈ റോസാ പുഷ്പത്തിന്റെ ‘മാസ്മരിക സൗന്ദര്യവും , ‘അതിന്റെ മനം ഇളക്കുന്ന ‘സൗരഭ്യവും ‘എക്കാലവുള്ള കവികളുടെ വാക്കുകളിൽ ക്കൂടി പുറത്തു വന്നിട്ടുണ്ട് . എന്നാൽ എപ്പോഴെങ്കിലും അതിന് പാത്രീഭവിച്ച ആ പനിനീർ ചെടി കടന്നു പോയ വേദനയുടെ അനുഭവങ്ങൾ ആരെങ്കിലും ഓർക്കാറുണ്ടോ . നന്നായി വളർന്നു വരുന്ന റോസാ ചെടിയുടെ കമ്പുകൾ തോട്ടക്കാരൻ നിർദാക്ഷിണ്യം മുറിച്ചു കളയും .അതിനെ നശിപ്പിക്കാനോ ? ഒരിക്കലും അല്ല . അതൊരു “പ്രക്രിയ “ആണ് . കൂടുതൽ ശക്തിയായി തഴച്ചു വളരുവാൻ കൂടുതൽ പുഷ്പിക്കുവാൻ , കൂടുതൽ പരിമളം പരത്തുവാൻ . മനോഹര പുഷ്പമായി , തലയുയർത്തി നിൽക്കുമ്പോൾ , അഹങ്കരിച്ചു പോകാതിരിപ്പാനോ ചുറ്റും വാളുകൾ ഏന്തിയ പടയാളികളെ പോലെ “മുള്ളുകൾ “കാവൽ നില്കുന്നത് ? ഫലം പുറപ്പെടുവിക്കന്നവർക്ക് നൽകുന്ന രക്ഷാ കവചമായി അല്ലെ ഈ മുള്ളുകൾ ?. നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂർത്തു നിൽക്കുന്ന മുള്ളുകൾ പോലെ ഉയർന്നുവരുന്ന അനുഭവങ്ങളെ നമ്മെ സംരക്ഷിക്കുന്ന രക്ഷാ വലയമായി അല്ലെ നാം കാണേണ്ടത് ?.ജീവിതത്തിന്റെ കഠിനമായ പരിശോധനയിലും തളരാതെ , പരിഭവം പറയാതെ തോട്ടക്കാരന്റെ കൈകളിൽ നാം സുരക്ഷിതരായിരിക്കും എന്ന ഉറപ്പോടെ നമ്മെ ഏൽപ്പിച്ചാൽ നമ്മുടെ ജീവിതത്തിൽ ഒരു “വസന്തകാലം “വരും .അനേകർക്ക് അതിലുപരി നമ്മെ പാലിക്കുന്ന നല്ല തോട്ടക്കാരന് പരിമളം നൽകുന്ന ഭാഗ്യശാലികളായി നാം മാറും . തീർച്ച . അപ്പോൾ പ്രഭാതമഞ്ഞിന്റെ കുളിർമ അണിഞ് ഉദയസൂര്യന്റെ പൊൻകതിർ തട്ടി ചുറ്റുപാടും സൗരഭ്യം പടർത്തി സന്തോഷത്തോടെ തലയാട്ടി നിൽക്കുന്ന സാഫല്യ ജീവിതത്തിന്റെ ഉടമയായ റോസാ പുഷ്പത്തെപോലെ നാമും പരിലസിക്കുവാൻ ദൈവകരങ്ങളിൽ നമ്മെ താഴ്ത്താം . നമ്മുടെ ആത്മീയ സൗന്ദര്യത്തെ മറച്ചു കളയുവാൻ “ഇരുളിന് “അധികം സമയമില്ല . ഒരു സന്തോഷത്തിന്റെ ഉഷസ് നമ്മെ എതിരേറ്റു വരും . ഉദിച്ചുയരുന്ന പൊൻസൂര്യനെ നമ്മൾ കണ്ട് സായൂജ്യം അടയും തീർച്ച .

യന്ത്രമനുഷ്യൻ 🤖


Biju Abraham Atlanta.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാകമ്മിറ്റിയുടെ ആദ്യ യോഗം . പുതുതായി എന്തെങ്കിലും ചെയ്യണം എന്ന് പുതിയ സെക്രെട്ടറിക്ക് ഒരു താത്പര്യം . നമുക്ക് എല്ലാം ഉണ്ട് . ആത്മീയത്തിൽ നമ്മൾ അൽപ്പം വീക്കാ . അത് വിട്ടാൽ നമ്മൾ എല്ലാത്തിലും ബെസ്റ്റാ .ഏതായാലും നമുക്ക് ഒരു സ്വയപരിശോധന ചെയ്യുവാൻ സമയം കഴിഞ്ഞു .ശരിയാ നമ്മൾക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ . നമുക്ക് നമ്മുടെ "വിശ്വാസത്തിന്റെ ലെവൽ കാണിക്കുന്ന ഒരു യന്ത്രം" ഉണ്ടാക്കാം . സെക്രട്ടറി മൊഴിഞ്ഞു . "അതൊക്കെ ഒത്തിരി പൈസ ആകുന്ന പരിപാടി ആണേ അൽപ്പം ആത്മീയം കുറഞ്ഞാലും ഇപ്പം അതിനൊന്നും പോകാതിരിക്കുകയാ ബുദ്ധി ". ഈ നമ്മുടെ ബുദ്ധിമുട്ടൊക്കെ ദൈവത്തിന് നന്നായി അറിയുകയും ചെയ്യാം . ഖജാൻജി മൊഴിഞ്ഞു .

അത്‌ വലിയ ചിലവില്ലാതെ ഞാൻ ഉണ്ടാക്കാം ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയ കമ്മിറ്റി അംഗവും മൊഴിഞ്ഞു . എന്നാൽ അങ്ങനെതന്നെ . ചില ആഴ്ച്ചകൾക്കുള്ളിൽ ‘ഒരു യന്ത്രമനുഷ്യൻ ‘റെഡി . ഇത്‌ എങ്ങനെയാ പ്രവർത്തിക്കുന്നത് ? സംഗതി വളരെ സിമ്പിൾ . ഈ യന്ത്രം ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യമായ ഉത്തരം നൽകിയാൽ യന്ത്രമനുഷ്യന്റെ പച്ചനിറമുള്ള കണ്ണുകൾ പ്രകാശിക്കും . ‘ശരി ‘എന്ന് വിളിച്ചു പറകയും ചെയ്യും . തെറ്റാണെങ്കിൽ തെറ്റാണ് എങ്കിൽ കണ്ണുകൾ ചുവന്ന നിറത്തിൽ പ്രകാശിക്കും . ‘തെറ്റ് ‘എന്ന് നല്ല ഉച്ചത്തിൽ വിളിച്ചും പറയും . നിങ്ങൾക്ക് ലഭിക്കുന്ന പോയിന്റ് അടിസ്ഥാനത്തിൽ നിങ്ങളുടെ വിശ്വാസനിലവാരം അങ്ങനെ അളക്കാം .
എന്നാൽ നമുക്ക് പാസ്റ്ററെ വച്ച് തന്നെ തുടങ്ങാം . അദ്ദേഹമാണല്ലോ നമ്മുടെ നടത്തിപ്പുകാരൻ . ഖജാന്ജിയുടെ കമെന്റ് .
ബുദ്ധിമാനായ പാസ്റ്റർ തിരിച്ചടിച്ചു : “മക്കളെ ഒരു യന്ത്രവും ദൈവം ആക്കിവെച്ച ദൈവ ദാസന്മാരെ അളക്കാൻ ” പുസ്തകത്തിൽ ” പ്രമാണമില്ല . എന്നെ “അളക്കാൻ ” വരുന്നവനെ ദൈവം “ഇളക്കും “. ഹാ അത്‌ വേറെ കാര്യം .അതുകൊണ്ട് മക്കള് വേറെ ആളെ നോക്കിയാട്ടെ . എന്നാ പിന്നെ സെക്രെട്ടറിയെ വച്ചങ്ങു തുടങ്ങാം . എല്ലാവരും കൈയ്യടിച്ചങ്ങു പാസ്സാക്കി .
ചോദ്യം : താങ്കൾ എത്ര നേരം ഇന്ന് പ്രാർത്ഥിച്ചു ?
സെക്രട്ടറി : എല്ലാ ദിവസവും കുറഞ്ഞത് ഒരു അര മണിക്കൂർ എങ്കിലും ഞാൻ പ്രാര്ഥിക്കാറുണ്ട് .ഞാനായിട്ട് അതിന് ഒരു മുടക്കം വരുത്താറില്ല .
യന്ത്രമനുഷ്യൻ : “പച്ച കള്ളം “( കണ്ണുകൾ ചുവന്നു )
സെക്രട്ടറി : ഈ മെഷീന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ? ചിലപ്പോ “സമയം“പറഞ്ഞതിൽ വന്ന “വേരിയേഷൻ” ആകാം ഇങ്ങനെ വന്നത് .
ചോദ്യം : നിങ്ങൾ ഈ ആഴ്ച്ച എത്രപേരോട് സുവിശേഷം അറിയിച്ചു?
സെക്രെട്ടറി : ഞാൻ ഉള്ള സത്യം അങ്ങ് പറഞ്ഞേക്കാം . എന്റെ തിരക്ക് കാരണം ഞാൻ ആരോടും യേശുവിനെ കുറിച്ച് പറഞ്ഞില്ല . ഞാൻ എന്റെ കുറവ് പരസ്യമായി സമ്മതിക്കുന്നു . യന്ത്രമനുഷ്യനിൽ പച്ച കണ്ണുകൾ തിളങ്ങി . ” ശരി ഉത്തരം “
അടുത്തത് നമ്മുടെ ഇവാഞ്ചലിസം കോഡിനേറ്റർ ആകട്ടെ .
” അത്‌ പിന്നെ ഞാൻ ഒന്നും രഹസ്യമായി ചെയ്യുന്നില്ലല്ലോ .ഞാൻ ചെയ്യുന്നത് മുഴുവൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ടല്ലോ . എന്റെ ഫോട്ടോ അല്ലെ ഫേസ്ബുക്കിൽ നിറഞ്ഞു നിൽക്കുന്നത് . ഏതെല്ലാം കോൺഫ്രൻസുകൾക്ക് ഞാൻ ചുമൽ കൊടുക്കുന്നു .ആരേലും മരിച്ചാൽ പോലും ഞാൻ മൈക്കിന്റെ മുമ്പിൽ വന്ന് അനുശോചനം പറയും . അത്‌ പിന്നെ സ്ഥാന മോഹി ആണന്നൊക്കെ അസൂയക്കാര് വെറുതെ പറയുന്നതാണ് എന്ന് നിങ്ങൾക്കും അറിയാം . എന്നാലും ചോദിച്ചാട്ടെ ഞാൻ മാറിനിൽക്കുന്നില്ല .
ചോദ്യം : നിങ്ങളുടെ പേര് വലുതാകാൻ നിങൾ ശ്രമിച്ചിട്ടുണ്ടോ?
ഉത്തരം : “അയ്യോ അത്‌ മാത്രം ചോദിച്ചന്നെ വലക്കരുത് . ഞാനായിട്ട് അങ്ങനെ ഒന്നും ചെയ്യുന്നതല്ല . ഈ സ്ഥാനങ്ങൾ ഒക്കെ ആളുകൾ വച്ച് നീട്ടുന്നതല്ലേ എങ്ങനെയാ no പറയുന്നത് . ദൈവം സത്യം അറിയുന്നു .”
യന്ത്രമനുഷ്യൻ : പച്ചക്കള്ളം ( ചുവന്ന കണ്ണുകൾ ഒന്നുകൂടി ചുവന്നു )
നമ്മുടെ ലേഡീസ് കോഡിനേറ്റർ ആകട്ടെ അടുത്തത് ഒരു സഹോദരി വിളിച്ചു പറഞ്ഞു .
അതിനെന്താ അങ്ങനെ ആകട്ടെ .
ലേഡീസ് കോഡിനേറ്റർ : ഞാൻ എന്നെ പറ്റി പുകഴ്ത്തുകയാണെന്ന് കരുതരുത് . എന്റെ കൈ ചെല്ലാത്ത ഏത് മേഖല ഉണ്ട് ? എല്ലായിടത്തും ഞാൻ വേണം . ഞാൻ ഒന്ന് മാറി നിൽക്കണം ആപ്പോഴേ നിങ്ങൾ എന്റെ വില അറിയൂ .
ചോദ്യം : ഒരു പ്രയർ കോർഡിനേറ്റർ ക്കൂടി ആയ സഹോദരി ദിവസം എത്ര നേരം പ്രാർത്ഥിക്കും .?
ഉത്തരം : അത്‌ പിന്നെ കുറഞ്ഞത് പ്രെയർലൈനുകൾ കൂടാതെ നോക്കിയാൽ ചുരുങ്ങിയത് ദിവസവും ഒരു മൂന്ന് മണിക്കൂർ എങ്കിലും ഞാൻ ജാഗരിക്കാറുണ്ട് .
യന്ത്രമനുഷ്യൻ ഒന്ന് ഞരങ്ങി പിന്നെ പിറകോട്ട് മറിഞ്ഞുവീണു .
അയ്യോ എന്തു പറ്റി എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു .
എഞ്ചിനീയർ : അത്‌ ഇതിന് സഹിക്കാവുന്ന കള്ളങ്ങൾക് ഒരു പരിധി ഉണ്ട് . അതിന്റെ ഐ സി വരെ അടിച്ചുപോയന്നാ തോന്നുന്നത് അമ്മാതിരി തള്ള് അല്ലാരുന്നോ . “സംഗതി യന്ത്ര മനുഷ്യനാണെലും അതിനും ഒരു പരിധിയില്ലേ “.
പാസ്റ്റർ : ഒരു കാര്യം വ്യക്തമായി നമുക്ക് എല്ലാം ഒരു മടങ്ങി വരവിന്റെ ആവശ്യം അതിക്രമിച്ചിരിക്കുന്നു . കർത്താവിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപ് , നമ്മൾ ജീവനോടെ ഇരിക്കുമ്പോൾ തന്നെ നമ്മുടെ കുറവുകൾ ക്രമീകരിച്ചുകൊണ്ട് ജീവിക്കാം .
വരുവാനുള്ളവൻ വരും താമസിക്കയും ഇല്ല .
ദൈവം സഹായിക്കട്ടെ .

എല്ലാരേം സഹായിച്ചവനെ ഒടുവിലങ്ങു ക്രൂശിച്ചു .🎚


Biju Abraham Atlanta.

നാളുകൾക്കു മുൻപ് നിരീശ്വരനായ ഒരു വ്യക്തി എന്നോട് സംസാരിച്ച വാക്കുകൾ ആണിത് . വിഷയം ക്രിസ്തു തന്നെ . അദ്ദേഹത്തിന്റെ കാഴ്ചയിൽ ക്രിസ്തു ഒരു നല്ല മനുഷ്യൻ , മനുഷ്യസ്നേഹി , പരോപകാരി അങ്ങനെ തികച്ചും നല്ല ഒരു വ്യക്തി . എന്നാൽ പിന്നീട് അദ്ദേഹത്തിൽ നിന്നും ഉപകാരം ലഭിച്ചവർ തന്നെ അവനെ ക്രൂശിച്ചു കളഞ്ഞു .അതോടെ തീർന്നു അവന്റെ കഥ . ഇതാണ് ആ വ്യക്തിക്ക് യേശുവിനെക്കുറിച്ചുള്ള ബോധ്യം .
ആരായിരുന്നു യേശു ? കേവലം കുറച്ചു നന്മ പ്രവർത്തികൾ ചെയ്ത് ഒടുവിൽ തന്നോട് അസൂയാലുക്കളായ ചിലരുടെ കൈകളിൽ പെട്ടുപോയ ഒരു ഹതഭാഗ്യൻ ആയിരുന്നുവോ ക്രിസ്തു ? ഒരിക്കലും അല്ല . താൻ പിറവിയെടുക്കുന്നതിന് കാലങ്ങൾക്ക് മുൻപിൽ പ്രവാചകപുസ്തകങ്ങളിൽ അവൻ ഇവ്വിധം ജനിക്കുമെന്നും അവൻ സാക്ഷാൽ ദൈവപുത്രൻ ആണെന്നും കുറിക്കപ്പെട്ടിരുന്നു . താൻ എന്താണ് ചെയ്യുന്നതെന്നും , ഈ ഭൂമിയിലെ തന്റെ ദൗത്യം എന്ത് എന്നും അറിഞ്ഞുകൊണ്ട് എന്റെയും , നിന്റെയും പാപമോചനത്തിനായി ഒരു പരമയാഗത്തിനായി അവൻ അറിഞ്ഞുകൊണ്ട് കാൽവരിയിലേക്ക് നടന്നു കയറി . മാനവകുലത്തിന്റെ പാപമോചനത്തിനായി ഒരു മോചന ദ്രവ്യമായി തന്നെ സമർപ്പിച്ചു .തന്നിൽ ആശ്രയിക്കുന്നവർ ഇന്നും അത്ഭുതങ്ങൾ കാണും . അത്ഭുതങ്ങൾ മാത്രമല്ല സംഭവിക്കുന്നത് . അതിലൊക്കെ എത്രയോ ഉപരിയായി ഈ ജീവൻ ഭൂമിയിൽ നിന്ന് പറന്ന് മാറിയാലും ചെന്നെത്തുവാൻ ഒരു നിത്യ രാജ്യവും അവൻ നമുക്കായി ഒരുക്കിയിരിക്കുന്നു . അവനിൽ ആശ്രയിക്കുന്നവർ മാത്രം ഭാഗ്യവാന്മാർ .

രക്ഷയും ശിക്ഷയും

Biju Abraham Atlanta.

എന്തുകൊണ്ട് ദൈവം മനുഷ്യനെ ശിക്ഷിക്കുന്നു . ദൈവം സ്നേഹരൂപൻ അല്ലെ ?
സ്നേഹിക്കുന്ന ദൈവത്തിന് എങ്ങനെ അത്‌ സാധിക്കും . പലരെയും വിഷമത്തിൽ ആക്കുന്ന ഒരു ചോദ്യം ആണിത് .ആരും നശിച്ചു പോകാതെ എല്ലാവരും അവനൊപ്പം ചേരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് . മനുഷ്യനെ ദൈവം സൃഷ്ട്ടിച്ചത് അവനെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തിൽ വിശാലമായ ലോകത്തിൽ അല്ലലില്ലാതെ ജീവിക്കുവാൻ വേണ്ടിയാണ് . മനുഷ്യന് സർവ്വസ്വതന്ത്ര്യവും നല്കിയപ്പോഴും അവിടെ ഒരു കൽപ്പന മാത്രം ദൈവം നൽകുന്നു . ഒരു വിലക്ക് മാത്രം . സർവവും സ്വതന്ത്രമായി അനുഭവിക്കുന്ന മനുഷ്യൻ ആ വിലക്കിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് അത്‌ പാലിക്കേണ്ടതല്ലേ ?
എന്നാൽ സംഭവിക്കാതിരിക്കണ്ടത് ഇതാ സംഭവിക്കുന്നു . തെറ്റും ശരിയും തിരിച്ചറിയുവാൻ പ്രാപ്തിയുള്ള മനുഷ്യനിൽ ആദിപാപത്തിന്റെ വിത്ത് വീണൂ . അവൻ പാപിയായി ദൈവകൽപ്പന തകർത്തു . കൽപ്പന അനുസരിക്കാത്തവർ ശിക്ഷ അനുഭവിക്കും . അത്‌ ദൈവനീതിയാണ് . കുറ്റം ചെയ്യുന്നവർ ശിക്ഷ അനുഭവിക്കും എന്ന ലോകനീതിക്ക് അടിത്തറയിട്ട ദൈവനീതിയുടെ സത്യമായ വെളിപ്പെടൽ .
ശിക്ഷയും ആയി ദൈവനീതി വാളോങ്ങി നിൽക്കുന്നു . എന്നാൽ ദൈവത്തിന്റെ നിത്യ സ്നേഹത്തിന്റെ അളവുകോൽ കാൽവരിയോളം നീണ്ടു . നശിപ്പിക്കുന്ന പാപകൂമ്പാരത്തിന്റെ മുകളിലേക്ക് പാഞ്ഞൊഴുകിയത് സ്നേഹത്തിന്റെ ഉറവിടമായ യേശുക്രിസ്തുവിന്റെ നിർമല രക്തം . അതാണ് യഥാർത്ഥ ദൈവ സ്നേഹം . ആ വീണ്ടെടുപ്പ് പൂർത്തിയാക്കുവാൻ കർത്താവ് ഇന്നും നമ്മെ വിളിക്കുന്നു . ആരതിന് ചെവിയോർക്കും ?
യേശുവിനെ രക്ഷകനായി ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് അവൻ മാതൃക കാണിച്ച എല്ലാ കല്പനകളും നമ്മുടെ തികഞ്ഞ മനസ്സോടെ സ്വീകരിക്കുന്നവർ നിത്യ ശിക്ഷയിൽ നിന്നും രക്ഷനേടും . കർത്താവിന്റെ കാഹളം ഏതു നിമിഷവും മുഴങ്ങും . അവനിൽ മാത്രം രക്ഷ .
ദൈവം സഹായിക്കട്ടെ .

ഉയരുന്ന ക്രൂശ് (ഭാവന )


Biju Abraham Atlanta .

നേതാവേ അറിഞ്ഞോ ഒരു രക്ഷകൻ ഭൂമിയിൽ ജനിച്ചിരിക്കുന്നു .
എടാ കൊച്ചുപിശാചേ നിന്നോടിതാര് പറഞ്ഞു .
അത്‌ പിന്നെ നേതാവിന്റെ കൂടെ പണ്ട് അങ്ങ് “പാട്ടു ഗ്രുപ്പിൽ” ഉണ്ടായിരുന്ന മൂന്നാല് ദൂതന്മാർ പറന്ന് നിന്ന് പാടുന്നത് ഞങ്ങൾ കേൾക്കുകയും കാണുകയും ചെയ്തു .
എടാ അവർ എന്തോ ടൈപ്പ് പാട്ടാ പാടിയത് .
അത്‌ നമുക്കു തലവേദന ഉണ്ടാകുന്ന ഒരു മാതിരി പാട്ടാ . “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം , ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം “
ഹോ അതിന്റെ ഒരു ട്യൂണേ ,കേട്ടാൽ തല പൊട്ടി പോകും . ഏതായാലും സംഗതി നമുക്ക് കുഴപ്പമാ എന്നാ തോന്നുന്നേ . വെറുതെ പേടിക്കണ്ടടാ ഈ ഭൂമിയിലെ സകലവും എന്റെ അധീനതയിൽ കിടക്കുമ്പോൾ ആര് ആരെ രക്ഷിക്കാൻ ?
ഏതായാലും നിന്റെ ഒരു കണ്ണ് ഈ “രക്ഷകൻ കുഞ്ഞിന്റെ” മേൽ എപ്പോഴും ഉണ്ടായിരിക്കണം . നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് ഒന്നും സംഭവിക്കരുത് .
അത്‌ ഞാനേറ്റു നേതാവേ കൈ വളരുന്നോ ,കാൽ വളരുന്നോ എന്നൊക്കെ നോക്കി ഞാൻ ആ പരിസരത്തൊക്കെ ചുമ്മാ ഇരുന്നോളാം .
നീ ഒരു കുഴി മടിയൻ തന്നെ ചുമ്മാതല്ല നിന്നെ കൊച്ചു പിശാച് എന്ന് വിളിക്കുന്നത് .
നീ എന്നെ നോക്ക് ഭൂമി മുഴുവൻ ഊടാടി നടന്ന് ഞാൻ സകല മനുഷ്യർക്കും തലവേദന ഉണ്ടാക്കുന്നു . കുടുംബ ബന്ധങ്ങളെ തകർത്തെറിയുന്നു , ഭാര്യയെ ഭർത്താവിനെതിരെ തിരിക്കുന്നു , മക്കൾ അമ്മയപ്പന്മാരെ അനുസരിക്കാതിരിക്കാൻ ഞാൻ അവരിൽ പ്രത്യേക ശ്രദ്ധ നൽകുന്നു .
അങ്ങനെ ഞാൻ എനിക്കായി ഒരു വലിയ കൂട്ടത്തെ എന്റെ കൂടെ നിർത്തുന്നു .
താൽക്കാലികമായി ഞാൻ അവർക്ക് നൽകുന്ന’ സ്റ്റിമുലസ് പാക്കേജുകളിൽ ‘ സന്തോഷിച് അവർ ദൈവത്തെ മറക്കുന്നു .
ഏത് “അത്ഭുത മന്ത്രി ” വന്നാലും “വീരനാം ദൈവം ” നേരിട്ടിറങ്ങിയാലും ആര് ഇവന്മാരെ രക്ഷിക്കും ?
ദൈവം തോട്ടത്തിൽ മനുഷ്യന് നല്കിയ കൽപ്പന തകർക്കുവാൻ എനിക്ക്‌ നിമിഷങ്ങൾ . മതിയായിരുന്നു . ഇനിയും മനുഷ്യന്റെ മുൻപിൽ ഏത് പദ്ധതി ദൈവം കൊണ്ടുവന്നാലും ഞാൻ അത്‌ തകർക്കും .
പക്ഷെ ഇത്‌ എനിക്ക്‌ മനസിലാകുന്നില്ല .
ഈ രക്ഷകനെ ജീവനോടെ വിടാൻ എനിക്ക്‌ സാധിക്കില്ല . കാരണം ദൈവം പിശാചിന്റെ ആജന്മശത്രു ആണ് . അതിനാൽ അവൻ മരിച്ചേ തീരു . എന്നാൽ അവൻ മരിച്ചാൽ ജനങ്ങൾ അവനോടുള്ള കടപ്പാടിൽ അവനായി ജീവിക്കും . ഇതൊരു അഴിയാ കുരുക്കാണല്ലോ . ആ കുഴപ്പമില്ല നമുക്കു നോക്കാം . അസൂയയുടെയും , കുബുദ്ധിയുടെയും വാക്‌സിൻ ഞാൻ മനുഷ്യരിൽ ഇൻജക്‌ട് ചെയ്യും . മനുഷ്യരെ ഞാൻ ഭിന്നിപ്പിക്കും . ‘divide and rule ‘ അതായിരിക്കും എന്റെ മുദ്രാവാക്യം . യേശുവിനെ ആരാധിക്കാൻ വിടാതെ ഞാൻ അവരുടെ ആരാധന മറ്റു പലരിലേക്കും , മറ്റ് പലതിലേക്കും തിരിക്കും . യേശുവിനെ ആരാധിക്കേണ്ടവർ , അവന്റെ കൽപ്പന അനുസരിക്കേണ്ടവർ സത്യ പാതയറിയാതെ വലഞ്ഞു സത്യദൈവത്തെ കാണാതെ നശിക്കും .
എന്നാലും നിന്നോട് ഞാൻ ഒരു സത്യം പറയാം . അങ്ങകലെ കാൽവറി മലയുടെ മുകളിൽ ഞാൻ ഒരു പച്ച മരകുരിശ് കാണുന്നു
അതിൽ പിടഞ്ഞു മരിക്കുന്ന യേശുവിനെ ഞാൻ കാണുന്നു .അവനിൽ നിന്നും വാർന്നൊലിക്കുന്ന ആ രക്തം എന്നെ പേടിപ്പിക്കുന്നു . ആ രക്തം അനേകരുടെ പാപം മോചിക്കുന്നു . അത്‌ അനേകരെ വിടുവിക്കുന്നു , അനേകർ എന്റെ വലയിൽ നിന്നും വഴുതിപ്പോകുന്നു .
പ്രതിവിധി ഒന്നും കാണുന്നില്ല . ഒന്ന് മാത്രം ജനം അവനെ ആരാധിക്കരുത് , ആരാധിച്ചാൽ അവർക്ക് വിടുതലും , വിജയവും ഉണ്ട് . അത്‌ സംഭവിച്ചുകൂടാ .പക്ഷെ അത്‌ എങ്ങനെയാ “സാത്താനെ എന്നെ വിട്ടുപോകു നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച് അവനെ മാത്രമേ ആരാധിക്കാവൂ ” എന്ന് എഴുതി വച്ചിരിക്കയല്ലേ . ഒരു കാര്യം ഉറപ്പാണ് ജനം യേശുവിൽ നിന്നകന്നാൽ അവർക്ക് പരാജയവും അവനോട് അടുക്കുന്നവർക്ക് വിജയവും ഉറപ്പ് . ഒരു സത്യം പറയാം .അന്തിമ വിജയം യേശുവിന് തന്നെ കാരണം അവൻ സത്യദൈവം തന്നെ .!

രക്തദാനം ഒരു മഹത് കർമം

Biju Abraham Atlanta.💉

മനുഷ്യനിൽ ജീവൻ നിലനിർത്തുവാൻ അത്യാവശ്യമായ ഒരു കാര്യം ആണ് രക്തം . രക്തം ധാരാളം നഷ്ട്ട്ടപ്പെട്ടാൽ ജീവൻ തന്നെ നഷ്ടപ്പെടും . അപകടങ്ങളിൽ പെട്ട് രക്തം വാർന്നു പോകുന്നവർക്ക് മറ്റുപലരുടെയും രക്തം തക്ക സമയത്തു ലഭിച്ചതിനാൽ അവരുടെ ജീവൻ തിരിച്ചു കിട്ടുന്നു . അവിടെയാണ് സ്വാർത്ഥതയില്ലാത്ത രക്തദാനത്തിന്റെ മഹത്വവും വെളിപ്പെടുന്നത് .
എന്നാൽ രക്തം ദാനം ചെയ്യുന്ന വ്യക്തിയിൽ ശരീരത്തിൽ നിന്നും എടുക്കപ്പെടുന്ന രക്തം അതെ അളവിൽ വന്നു ചേരും .
ലോകത്തിൽ തന്റെ രക്തം മുഴുവനായി പകർന്നുതന്ന ഒരു ആളുണ്ട് . യേശു ക്രിസ്തു . തന്റെ അവസാന തുള്ളി രക്തവും നമുക്കായി നല്കി . ആ രക്തത്തിന്റെ വില അമൂല്യമാണ് . അതിന്റെ ശക്തി അളവറ്റതാണ് . ആ രക്തത്തിന്റെ മുൻപിൽ സാത്താൻ ഭയന്ന് വിറക്കും .എന്നാൽ ആ രക്തം നമുക്ക് നിത്യജീവൻ നൽകും .കട്ടിള കാലിന്മേലും കുറുമ്പടി മേലും കുഞ്ഞാടിന്റെ രക്തം അടയാളം ഉള്ളപ്പോൾ സംഹാരദൂതൻ അവരെ തൊടുകയില്ല . ക്രിസ്തു എന്ന നിർദോഷ കുഞ്ഞാട് തന്റെ രക്തം നമുക്കായി ചൊരിഞ്ഞു . അത് മാനവ ജാതിയുടെ മുഴുവൻ നിത്യ രക്ഷക്കായി നിൽക്കുന്നു .ആ രക്തം സ്വീകരിക്കുന്നവർ നിത്യമായി ജീവിക്കും . അത്‌ ഏതെങ്കിലും ഒരു പ്രത്യേക ജാതിക്കു വേണ്ടിയുള്ളതല്ല . മനുഷ്യൻ എന്ന ഏക ജാതിക്ക് വേണ്ടിയുള്ളതാണ് . അവിടെയാണ് യേശു നൽകുന്ന പുണ്യാഹ രക്തത്തിന്റെ വിലയും മഹത്ത്വവും വെളിപ്പെടുന്നത് .ആ രക്തത്തിൽ ജീവനുണ്ട് , ആ രക്തത്തിൽ സൗഖ്യമുണ്ട് , നിത്യതയോളം നിൽക്കുന്ന സന്തോഷത്തിന്റെ പരിപൂർണ്ണതയും ഉണ്ട് .

സത്യം മറയപെടുമ്പോൾ

Biju Abraham Atlanta.

“യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു . എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും “

വാക്കു പറഞ്ഞാൽ മാറ്റമില്ലാത്ത യേശുവിന്റെ വാക്കുകൾ . “ലോകത്തിന്റെ അധിപതിയെ “ഏറ്റവും അലോസരപ്പെടുത്തുന്ന വാക്കുകളും ഒരു പക്ഷെ ഇതായിരിക്കും . യേശുവിൽ മരിക്കുന്നവർ നിത്യമായി ജീവിക്കേണ്ടതിന് നിത്യതക്കായി ഉയർക്കും . മരിച്ചുപോകുന്ന പ്രിയപ്പെട്ടവർ താൽക്കാലികമായി നമ്മുടെ ദൃഷ്ടിയിൽ നിന്നും മറയുന്നു എങ്കിലും അവർ യേശുവിന്റെ വഴിയിൽ സഞ്ചരിച്ചവർ എങ്കിൽ അവർ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഒരു നിത്യമായ സന്തോഷത്തിലേക്കായിരിക്കും .ആ പ്രത്യാശയാണ് നമ്മെ നന്നായി ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക കാര്യവും . അതുകൊണ്ടാണ് കഷ്ടതയിലും , രോഗത്തിലും , മഹാമാരിയുടെ നടുവിലും ക്രിസ്തു ഭക്തർ തളരാതെ നില്ക്കുന്നതും .എന്നാൽ നല്ല ഫലം കായിച്ചുനിൽക്കുന്ന ഒരു നല്ല മരത്തെ കാട്ടുവള്ളികൾ അതിന്റെ ഫലം ശേഖരിക്കുന്നതിൽ നിന്ന് മറച്ചു നിർത്തുന്നത് പോലെ ക്രിസ്തു ആകുന്ന ജീവവൃക്ഷത്തെ ഈ ലോകം മറച്ചു കളയുവാൻ ശ്രമിക്കും . ക്രിസ്തു ഉയർന്നിരിക്കേണ്ട സ്ഥാനത് ലോകം മറ്റ് പലതും ഉയർത്തും . മോടിയുള്ള വീടുകൾ , ജീവനത്തിന്റെ പ്രതാപങ്ങൾ , കുമിളകൾക്ക് തുല്യമായ ധന സമൃദ്ധി …. ക്ഷണത്തിൽ നശിച്ചു പോകുന്ന സൗന്ദര്യം , ആരോഗ്യം . ഇതിൽ എല്ലാം പ്രശംസിച്ചു നടക്കുന്നവർ കാണാതെ പോകുന്നത് ഇതിന്റെ ഒക്കെ ഉള്ളിലായി മറഞ്ഞു നിൽക്കുന്ന ക്രിസ്തു എന്ന ജീവവൃക്ഷത്തെയാണ് .അവൻ നിസ്തുല്യനാണ് , അവനെ പിടിച്ചു നിർത്തുവാൻ മനുഷ്യ നിർമ്മിതമായ ഒരു ആലയത്തിനും സാധിക്കയില്ല . ” കൈപ്പണിയായതിൽ അവൻ വാസം ചെയ്യുന്നില്ല “. എന്നാൽ തന്റെ കൈപ്പണിയായ മനുഷ്യന്റെ ഉള്ളിൽ വസിക്കുവാൻ അവൻ ആഗ്രഹിക്കുന്നു . ഈ യേശു ലോകത്തിന്റെ വെളിച്ചമായി നമ്മിൽ ക്കൂടി പ്രകാശിക്കേണം . അന്ധകാരത്തിൽ അലയുന്നവർ നമ്മിൽ ക്കൂടി യേശുവിനെ അറിയണം . പലതും നമുക്ക് മറച്ചു വെക്കാം എന്നാലും ഉയർന്നു നിൽക്കുന്ന ക്രൂശിന്റെ ദൃഷ്ടിയിൽ നിന്നും ഉയരുന്ന ആ കണ്ണുകൾ എല്ലാം കാണുന്നു . ആ സത്യത്തെ കുഴിച്ചു മൂടുവാൻ ശ്രമിച്ചവർ എല്ലാം എക്കാലവും ലജ്ജിതർ ആകും . ലോകം യഥാർത്ഥ സത്യത്തെ മറക്കുവാൻ ശ്രമിക്കുമ്പോൾ ലോകത്തിന്‌ വെല്ലുവിളിയായി ആ സത്യം വീണ്ടും വെളിപ്പെടും . അത്തി തളിർത്തിരിക്കുമ്പോൾ ഒന്നറിയുക വേനൽ അടുത്തിരിക്കുന്നു എന്ന് .

നീതിസൂര്യൻ ഉദിക്കുന്ന നാൾ

Biju Abraham Atlanta

പാശ്ചാത്യ നാടുകളിലെ കാലാവസ്ഥ മറ്റു നാടുകളേക്കാൾ വിഭിന്നവും , വ്യതിയാനങ്ങൾ പ്രകടവും ആണ് .പ്രസന്ന സുന്ദരമായ വസന്തകാലത്തിന് വിരാമം കുറിച്ച് മരങ്ങളുടെ ഇലകൾ എല്ലാം മഞ്ഞയായും , ചുവപ്പായും മാറുന്നു .തണുപ്പിന്റെ തണുത്ത കരങ്ങളാൽ ചുറ്റി വരിയപ്പെടുന്ന വസന്തകാലം ശൈത്യകാലത്തിന്റെ കമ്പിളിക്കുള്ളിലേക്ക് കടക്കുവാൻ നിര്ബന്ധിതമാകുന്നു .ഇലകൾ മുഴുവനും നഷ്ടമായി ശിഖരങ്ങൾ ഗ്ലാസ് പോലെയുള്ള ഐസ് കട്ടകൾ കൊണ്ട് മൂടപ്പെടുന്നു . എങ്ങും മരവിച്ച അവസ്ഥ . ഈമരങ്ങൾ ഇനി ജീവിക്കുമോ ? തികച്ചും ന്യായമായ ചോദ്യം . എന്നാൽ ഈ അവസ്ഥ എന്നും തുടരുകയില്ല . ചില നാളുകൾക്കു ശേഷം സൂര്യൻ തന്റെ പുതപ്പുനീക്കി പുറത്തുവരും ; നിർജീവമായതിനെ ജീവിപ്പിക്കുവാൻ , മൂകമായിരുന്നിടത്തു സന്തോഷം പകരുവാൻ . എവിടെയോ മറഞ്ഞിരുന്ന കുഞ്ഞാറ്റകിളികൾ പാട്ടുപാടി ചിറകടിച്ചുയരും . മരവിച്ചുനിന്ന മരങ്ങൾ പുഷ്പങ്ങൾ നിറഞ്ഞു പൂത്തുലയും . ഇതുപോലൊരു സാഷ്യം ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേലിന് പറയുവാനുണ്ട് . ഫറവോന്റെ അടിമത്വത്തിൽ നിന്നും ഞങ്ങൾക്കൊരു മോചനം ഉണ്ട് . സന്തോഷത്തിന്റെയും , സമൃദ്ധിയുടെയും , ഊഷ്മളതയിലേക്ക് ഞങ്ങൾ മടങ്ങി വരും . ദൈവഭക്തനായ ഇയോബിന് ഒരു സാക്ഷ്യം ഉണ്ട് . എന്റെ ജീവിതത്തിന്റെ ഈ മരവിച്ച ശൈത്യകാലത്തിനൊരവസാനം ഉണ്ട് . എനിക്ക് നഷ്ട്ടപെട്ടതെല്ലാം തിരികെ തന്നുകൊണ്ടു എന്റെ ജീവിതം ഒരു വസന്ത കാലം പോലെ പുഷ്പ്പിക്കും . നമ്മുടെ നീതിസൂര്യനായ യേശുനാഥന്റെ കനിവിന്റെ കിരണങ്ങൾ നമ്മുടെ മേൽ പതിക്കുമ്പോൾ , നമുക്ക് നഷ്ടമായി എന്ന് നാം കരുതുന്നതെല്ലാം തിരികെ വരും . അവിടെ സന്തോഷത്തിന്റെ കതിരുകൾ വിരിയും .രാത്രിയിൽ കരച്ചിൽ വന്നു രാപാർക്കുമ്പോൾ , ഉഷസ്സിങ്കൽ ആനന്ദഘോഷം വരുന്നു . ഈ ലോകത്തിലെ കാലം മാറി മാറിയും എന്നാൽ കുഞ്ഞാട് വിളക്കായി ശോഭിക്കുന്ന നിത്യപുരിയിൽ എന്നും സന്തോഷത്തിന്റെ വസന്ത കാലം തുടരും .കാരണം ആ രാജ്യം അന്തിമവും , നിത്യവും ആണ് . ആ നിലനിൽക്കുന്ന രാജ്യത്തിലെ പ്രജകൾ ആകുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .

അകാല മരണങ്ങൾ ദൈവത്തിന്റെ ക്രൂരതയോ ?

Biju Abraham Atlanta.

അകാല മരണങ്ങൾ ‘ എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്നാണ് .അകാലം എന്നാൽ കാലം ആകാത്തത് എന്ന് അർഥം . ഈ പ്രയോഗത്തിൽ തന്നെ വലിയൊരു തെറ്റുണ്ട് . ആരാണ് കാലം എത്ര എന്ന് നിശ്ചയിക്കേണ്ടത് ? കാല വ്യത്യാസങ്ങൾക് അതീനനായ മനുഷ്യനോ അതോ കാലാതീതനായ ദൈവമോ ? നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം അത് തീർച്ചയായും ദുഃഖം ഉളവാക്കും .അവർ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന അഭിലാഷം ആകാം ഒരുപക്ഷെ ഇത്തരത്തിൽ ചിന്തിക്കുവാൻ നമ്മെ ഒക്കെ പ്രേരിപ്പിക്കുന്നത് .
ദുഃഖ ദുരിതങ്ങൾ നിറഞ്ഞ ഈ ഭൂമിയിലെ വാസത്തെക്കാൾ മനോഹരമല്ലേ ; അല്ലലില്ലാത്ത സ്വർഗീയ വാസം . നമുക്ക് വേണ്ടി സ്ഥലം ഒരുക്കുവാൻ കടന്നുപോയ യേശുദേവന്റെ ഒപ്പമുള്ള ജീവിതം അല്ലെ അത്യുത്തമം . “വിട്ടുപിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ” എന്ന പൗലോസിന്റെ വാക്കുകൾ എത്ര ആഴമുള്ളതാണ് . ആരെയാണ് വിട്ടുപിരിയേണ്ടത് ? നാം അഹങ്കരിച്ച സൗന്ദര്യത്തെ , നമ്മുടെ ആരോഗ്യത്തെ , നാം മിനുക്കിക്കൊണ്ടു നടന്ന നമ്മുടെ പ്രിയ ശരീരത്തെ ….ഈ ലോകത്തെ ഈ ഭൂമിയിലെ പ്രിയപെട്ടവരെ .നമുക്ക് പ്രിയമായതെന്തും ….വേർപെടുത്തി , വേർപാട് ഇല്ലാത്ത ഒരു നിത്യ വാസം വാഗ്‌ദാനം ചെയ്യുന്ന ആ പുതിയ ഭൂമിയിലേക്ക് ഉള്ള “യാത്ര” ആണ് “മരണം “എന്ന നിത്യ യാഥാർത്യം .
“മരണം “ഒരു “ഉറക്കം “ആണ് എന്ന് ബൈബിൾ പറയുന്നു . ഉറങ്ങുന്നവർ ഉണരും ഈ ഭൂമിയിൽ മരണം എന്ന നിദ്രയിൽ ആയവർ ദൈവം എഴുനേൽപ്പിക്കുമ്പോൾ ഒരു നിത്യ വാസത്തിനായ് ഉണരും . ഈ ഭൂമിയിൽ വെച്ചുതന്നെ നല്ലതു ചെയ്തവർ മാത്രമേ ആ നിത്യ രാജ്യത്തിൽ പ്രവേശിക്കയുള്ളു .
വിഭിന്ന രീതിയിൽ മനുഷ്യർ മരിക്കുന്നു . ശിശുക്കൾ , കൗമാരക്കാർ , യവ്വനക്കാർ , മധ്യ വയസ്കർ , വാര്ധക്യത്താൽ ,അപകടത്തിൽ , അസുഖത്തിൽ , ജനനത്തിൽ …. അങ്ങനെ ഏതെല്ലാം പ്രായത്തിൽ , വിധങ്ങളിൽ . ” അനന്തം , അജ്ഞാതം , അവര്ണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗം ; അതിങ്കൽ എങ്ങാട്ട് ഒരിടത്തിരുന്നു നോക്കുന്ന മർത്യാ നീ കഥ എന്തറിഞ്ഞു ” എന്ന് കവി പാടിയത് എത്രയോ അന്വർത്ഥമാണ് . വിശാലമായ , നിഗൂഢതകൾ ഉറങ്ങുന്ന ഈ ഭൂമിയുടെ എവിടെയോ മൂലക്കിരുന്നുകൊണ്ടു , അല്പയുസുകളായ , പരിമിത ബുദ്ധിക്ക് ഉടമകൾ ആയ നമ്മൾ കാലഭേദങ്ങൾക് അതീതനായ പ്രപഞ്ച സൃഷ്ട്ടാവിന്റെ പദ്ധതികളെ ചോദ്യം ചെയ്യാതെ അവന്റെ ഹിതാനുസാരികളായി മാറുകയല്ലയോ ഉത്തമം . കാലങ്ങളും , ദിവസങ്ങളും എല്ലാം അവനുള്ളത്‌ .
പരിമിതികൾ ഉള്ള നമ്മുടെ കരുതലിൽ എത്രയോ ഉന്നതം ആണ് ദൈവത്തിന്റെ കരുതൽ . ഈ ലോകവാസം താൽക്കാലികം എങ്കിൽ ദൈവം ഒരുക്കുന്ന നിത്യവാസം എത്രയോ മനോഹരം .

അടയാളം അന്വേഷിക്കുന്ന ജനം(Mathew 16:1-4)

Biju Abraham Atlanta.

പരീശരും , സദൂക്യരും യേശുവിനോട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കാൻ ആവശ്യപെടുന്നു . സർവ്വശക്തനായ യേശുവിന് തികച്ചും നിസ്സാരമായ ഒരു കാര്യം . എന്നാൽ എല്ലാം അറിയുന്ന യേശു അവരുടെ ദുഷ്ട്ട ഹൃദയം കണ്ടു . യേശുവിന്റെ എത്രയോ അത്ഭുതങ്ങൾ നേരിട്ട് കണ്ടവർ എന്ത്‌ കൊണ്ട് ഇപ്പോൾ മറ്റൊരടയാളം ചോദിക്കുന്നു . അവനിൽ വിശ്വസിക്കുവാനോ ? ഒരിക്കലും അല്ല . അവനെ വാക്കിൽ കുടുക്കുവാൻ , ന്യായപ്രമാണവിരുദ്ധൻ എന്ന് മുദ്ര കുത്തുവാൻ ,ദ്രോഹിക്കുവാൻ , കൊല്ലുവാൻ തക്കം പാർത്തിരിക്കുന്ന ഒരു കൂട്ടം ജനം .ദോഷവും , വ്യഭിചാരവും ഉള്ള ജനം തലയ്ക്കു മുകളിൽ അടയാളം തിരയുന്നു . യേശുവിന്റെ വാക്കുകളിൽ അവർക്കു യോനയുടേ അടയാളം ആണ് ലഭിക്കേണ്ടത് ..
എന്താണ് യോനായുടെ അടയാളം ? ദൈവപുത്രന്റെ മരണ പുനരുധാനത്തോട് ഏകീഭവിക്കുന്ന . യോനായുടെ ജീവിത അനുഭവം . മത്സ്യത്തിന്റെ വയറ്റിൽ നിന്നും ജീവനോടെ മൂന്നാം ദിനം പുറത്തു വന്ന യോനാ തന്നെയാണ് ലോകത്തിനുള്ള പ്രത്യക്ഷമായ , നൽകപ്പെട്ട അടയാളം . ഇനിയും സംഭവിക്കുവാൻ ഉള്ള യേശുവിന്റെ മരണവും , പുനരുദ്ധാനവും പ്രവാചകനായ യോനയിലൂടെ വെളിപ്പെട്ടിരിക്കുന്നു എന്ന് മറുപടി നൽകുന്ന യേശു .
ഇന്നും ജനം അടയാളം തിരയുന്നു .അവർക്കുള്ള അടയാളം തുറന്നു കിടക്കുന്ന ഒരു കല്ലറ ആണ് ..അത് വിളിച്ചു ചൊല്ലുന്ന ഒരു സത്യം ഉണ്ട് . എനിക്ക് അവനെ അടക്കുവാൻ കഴിഞ്ഞില്ല . കാരണം അവൻ ദൈവമാണ് . അവൻ വീണ്ടും വരും , അപ്പോൾ അടക്കപ്പെട്ടിരിക്കുന്ന എല്ലാ വിശുദ്ധരുടെ കല്ലറകൾ തുറക്കപ്പെടും ..ഇതെല്ലാം വെറും കഥകൾ മാത്രം എന്ന് കരുതുന്നവർ നോഹയുടെ കാലം ഓർക്കുന്നത് നന്നായിരിക്കും .എല്ലാം ശാന്തമായിരിക്കുമ്പോൾ വലിയ ദുരന്തം വരുന്നു എന്ന് വിളിച്ചുപറഞ്ഞ നോഹ . തെളിഞ്ഞ ആകാശത്തിൽ കാർമേഘപാളികൾ നിരങ്ങി നീങ്ങുന്നത് ഹൃദയക്കണ്ണാൽ കാണുന്ന നീതിപ്രസംഗിയായ നോഹ .ലോകത്തിന്റെ ദൃഷ്ടിയിൽ അവൻ ഒരു മുഴു ഭ്രാന്തനാണ് .തെളിഞ്ഞ കാലത്തിൽ പ്രളയ ദുരന്തം വരുന്നെന്ന് പ്രവചിക്കുന്ന ഒരു ഭ്രാന്തൻ .ദൈവകോപത്തിൽ നിന്നും രക്ഷ പെടുവാൻ പെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കുവാൻ ലോകത്തോട് വിളിച്ചു ചൊല്ലിയ പ്രവാചകൻ ..ഒടുവിൽ അത് സംഭവിച്ചു . ആകാശം കീറി മുറിച്ചു മിന്നൽ പിണരുകൾ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി .ഭൂമിയിൽ വെള്ളം ഉയർന്നു പൊങ്ങി , സകലത്തെയും മൂടി . പേടകത്തിന് വെളിയിൽ ശവങ്ങൾ ഒഴുകി നീങ്ങി .രക്ഷപ്പെട്ടവർ പെട്ടകത്തിൽ കയറിയവർ മാത്രം . ഇന്നും യേശു രക്ഷകൻ എന്ന സത്യം മറന്നു ജീവിക്കുന്നവർ അവൻ മടങ്ങി വരുന്നു എന്ന യാഥാർത്യം അറിയുക ..അവനായി ജീവിക്കുക . അവൻ സത്യമാണ് . യേശു മടങ്ങി വരുന്നെന്ന് വിളിച്ചുപറയുന്നവരെ കാലത്തിന് കൊള്ളാത്തവർ എന്ന് വിളിച്ചു പരിഹസിക്കുന്നവർ മനം തിരിയട്ടെ .